Spread the love

സ്വന്തം ലേഖകൻ
കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

video
play-sharp-fill

നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.

സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മോഡലുകളുടെ വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നതും അപകടത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈജു തങ്കച്ചന്‍ തെറ്റായ ഉദ്ദേശ്യത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നമ്പര്‍ 18 ഹോട്ടലില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് റോയി വയലാട്ടും സൈജുവും മോഡലുകളോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണെന്നും അന്വേഷണസംഘം പറയുന്നു.

നമ്പര്‍ 18 ഹോട്ടലിലെ അഞ്ച് ജീവനക്കാരും കേസിലെ പ്രതികളാണ്. തെളിവ് നശിപ്പിച്ചതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. റോയി വയലാട്ടിനെതിരേയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.

2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള ജേതാക്കളും മോഡലുകളുമായ അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവര്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മോഡലുകള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് മടങ്ങുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.