
ഇന്നലെ അർദ്ധരാത്രിയോടെ എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ഗതാഗതകുരുക്ക് പുനസ്ഥാപിച്ചത് പുലർച്ചെ ആറ് മണിക്ക്; ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ഡീസൽ റോഡിലേക്ക് ഒഴുകി
സ്വന്തം ലേഖകൻ
കോട്ടയം: പള്ളം ബോർമ്മക്കവലയിലുണ്ടായ അപകടത്തെ തുടർന്നുണ്ടായ ഗതാഗതകുരുക്ക് പുനസ്ഥാപിക്കാനായത് ഇന്ന് പുലർച്ചെ ആറ് മണിയോടെ മാത്രം. ചങ്ങനാശേരി ഭാത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന കാർ, എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
എറണാകുളത്ത് നിന്ന് വാർക്ക കമ്പിയുമായി ചങ്ങനാശേരി ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ലോറി എം. സി റോഡിൽ കുറുകെ കിടന്നു. സിഗ്‌നൽ ബോർഡ് തകർത്ത് റോഡിൽ രണ്ട് വട്ടം കറങ്ങിയാണ് കാർ നിന്നത്. ലോറിയും കാറും റോഡിനു നടുവിൽ രണ്ടിടത്തായി കിടന്നതോടെ വാഹനങ്ങൾ ചിങ്ങവനം , മണിപ്പുഴ എന്നിവിടങ്ങളിൽ വഴി തിരിച്ച് വിട്ടു. രാത്രി പന്ത്രണ്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച് കാർ നീക്കി റോഡിന്റെ ഒരു ഭാഗത്തു കൂടി വാഹനങ്ങൾ കടത്തി വിട്ടു. റോഡിൽ വീണു കിടന്ന ഡീസൽ അഗ്നിരക്ഷാ സേനാ അധികൃതർ കഴുകി വൃത്തിയാക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് ടൺ കമ്പിയാണ് ലോറിയിലുണ്ടായിരുന്നത്. ഇതു കൂടാതെ അപകടത്തെ തുടർന്ന് ലോറിയുടെ പിന്നിലെ രണ്ട് ചക്രങ്ങളും പൊട്ടിയിരുന്നു. ഇതാണ് ലോറി റോഡിൽ നിന്നും മാറ്റാൻ താമസിച്ചത്. പുലർച്ചെ ലോറിയിലെ ലോഡ് മുഴുവനും ഇറക്കി മറ്റൊരു ലോറിയിൽ കയറ്റിയ ശേഷമാണ് റോഡിനു നടുവിൽ നിന്നും ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ചിങ്ങവനം എസ്. ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.