
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ മതചടങ്ങുകൾക്കും ബാധകമാക്കി. കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി.
ടിപിആർ 20നു മുകളിലുള്ള സ്ഥലങ്ങളിൽ മറ്റു പരിപാടികൾ പോലെ മതചടങ്ങുകളിലും 50 പേർക്കുമാത്രമായിരിക്കും അനുമതി. ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരിഷ്ക്കരിച്ച മാർഗനിർദേശങ്ങൾ പ്രകാരം മൂന്നുദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികൾ, പൊതുപരിപാടികൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപിആർ 30ൽ കൂടുതലാണെങ്കിൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്നും നിഷ്ക്കർഷയുണ്ട്.
ഇത് മതചടങ്ങുകൾക്കുകൂടി ബാധകമാകുമെന്ന് ഉത്തരവിൽ പറയുന്നു. കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായായിരിക്കും പ്രവർത്തിക്കുക. കോടതിമുറിയിൽ പരിഗണിക്കേണ്ട പ്രത്യേക കേസുകൾ ജഡ്ജിമാർ തീരുമാനിക്കും.
ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതി സർക്കുലർ പുറത്തിറക്കി. നേരിട്ട് വാദംകേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ചുപേരിൽ അധികം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. നിയന്ത്രണങ്ങൾ 11ന് പുനഃപരിശോധിക്കും.







