play-sharp-fill
എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം; 156 പേരെ കസ്റ്റഡിയിലെടുത്തു; 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം; 156 പേരെ കസ്റ്റഡിയിലെടുത്തു; 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 156 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്.


പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു. ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ർ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്.

തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു.കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥർ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചത് കിറ്റെക്സ് ജീവനക്കാർ തന്നെയാണെന്നും അന്വേഷണത്തോട് പൂർണമായി സഹയകരിക്കുമെന്നും കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.

നേരത്തെ കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തെത്തിയിരുന്നു. സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണെന്ന് സംഘടന ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു.