
കോവിഡ് കാലത്ത് കേരളത്തിൽ ഗർഭധാരണം വർദ്ധിക്കുമെന്ന പ്രവചനം തകിടം മറിഞ്ഞു; കോവിഡ്കാല പ്രസവത്തിൽ വൻ ഇടിവ്
സ്വന്തം ലേഖകൻ
കൊവിഡ് കാലത്ത് വാതിലടച്ചു വീട്ടിനുള്ളില്‍ തന്നെ ഇരിക്കുന്ന ജനങ്ങള്‍ക്ക്, പതിവില്‍ കവിഞ്ഞ ഒഴിവുനേരം കിട്ടുമെന്നും അത് അപ്രതീക്ഷിതമായ ലൈംഗികബന്ധങ്ങള്‍ക്കും, തദ്വാരാ അവിചാരിതമായ ഗര്‍ഭധാരണങ്ങള്‍ക്കും കാരണമായേക്കാം എന്നുള്ള ഒരു പ്രവചനം മഹാമാരി തുടങ്ങിയ സമയത്തുതന്നെ യു എന്നില്‍ നിന്ന് ഉണ്ടായിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള പ്രവചനങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്ന ഡാറ്റയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2021 -ലെ ആദ്യ 9 മാസങ്ങളില്‍ ശിശു ജനന നിരക്കുകളില്‍ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത് . സംസ്ഥാനത്തെ ജനന മരണങ്ങള് രേഖപ്പെടുത്തുന്ന ചീഫ് രജിസ്ട്രാറില്‍ നിന്നുള്ള കണക്കുകളില്‍ ആണ് അത്തരം ഒരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനന നിരക്കിലെ ഈ ഇടിവ് മഹാമാരി വരവറിയിച്ചു 2020 -ല്‍ തന്നെ തുടങ്ങിയിരുന്നു എങ്കിലും, 2021 ആയപ്പോഴേക്കും ആ ഇടിവ് വീണ്ടും വര്‍ധിച്ചതായാണ് ഡാറ്റ സൂചിപ്പിക്കുന്നത്. 2019 -ല്‍ രേഖപ്പെടുത്തപ്പെട്ടത് 4.80 ലക്ഷം ജനങ്ങള്‍ ആയിരുന്നു എങ്കില്‍, 2020 -ല്‍ അത് 4.53 ലക്ഷം ആയി ഇടിഞ്ഞു, 2021 സെപ്റ്റംബര്‍ 30 വരെയുള്ള സമയത്ത് അത് വീണ്ടും 2.17 ലക്ഷമായി ഇടിഞ്ഞിട്ടുണ്ട് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി നടക്കുന്ന ഏതാണ്ട് 100 ശതമാനം ജനനങ്ങളും രേഖപ്പെടുത്താറുള്ള ഒരു സംസ്ഥാനമാണ് കേരളം. പ്രസവങ്ങളില്‍ 98.96 ശതമാനവും ആശുപത്രിയില്‍ തന്നെയാണ് ഇവിടെ നടക്കുന്നതും. എന്നിട്ടും ഇവിടെ പ്രസവങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള ഈ ഇടിവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, കൊവിഡ് ഭീതി ഉച്ചസ്ഥായിയില്‍ ഉണ്ടായിരുന്ന കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഗര്‍ഭകാല കണ്‍സള്‍ട്ടേഷനുകള്‍ക്കും പ്രസവത്തിനുമായി ചെന്ന് കയറാനുള്ള പൊതുജനത്തിന്റെ ഭീതിയും, അതുകാരണം ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നതില്‍ അവര്‍ക്കുണ്ടായിട്ടുള്ള മടിയും ആണ്.
അതുപോലെ, കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഉണ്ടായിട്ടുള്ള ഗര്‍ഭങ്ങളില്‍ പലതും തുടക്കത്തില്‍ തന്നെ അലസിപ്പിക്കപ്പെട്ടു എന്നും, ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തിലുണ്ടായ 20 ശതമാനം വര്‍ദ്ധനവ് സൂചിപ്പിക്കുന്നു. ഇതും പ്രസവങ്ങളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. കൊവിഡ് കാലത്ത് മാത്രമായി, കഴിഞ്ഞ എട്ടുപത്തു കൊല്ലം കൊണ്ട് ചെയ്തത്ര ഗര്‍ഭച്ഛിദ്രങ്ങള്‍ ആശുപത്രികളില്‍ നടന്നിട്ടുണ്ട് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജനന രജിസ്ട്രാറുടെ കണക്കുകള്‍ പ്രകാരം, 2021 -ലെ ആദ്യ മാസങ്ങളില്‍ വല്ലാതെ കുറഞ്ഞിരുന്ന ജനനങ്ങള്‍ പിന്നീടങ്ങോട്ട് പതുക്കെ കൂടി വരികയായിരുന്നു, ഫെബ്രുവരി മാസത്തില്‍ 27,534 ആയിരുന്നത് ജൂണ്‍ മാസത്തില്‍ 32,969 ആയി ഉയര്‍ന്ന ശേഷം, പിന്നീട് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി 10,000 ആയി കുത്തനെ ഇടിഞ്ഞ ശേഷം, ഒക്ടോബര്‍ മാസത്തില്‍ 12,227 ആയി മാറിയിരുന്നു. ഇതുവരെയുള്ള ട്രെന്‍ഡ് പ്രകാരം 2021 കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും കുറച്ച് ജനനങ്ങള്‍ നടന്ന വര്‍ഷമാകാനാണ് സാധ്യത. ഈ കുറവ് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ഡെമോഗ്രഫി തന്നെ മാറ്റി മറിക്കാനാണ് സാധ്യത.