പ്രണയിച്ച് വിവാഹം കഴിച്ചിട്ട് മാസങ്ങള്‍ മാത്രം; അമ്മായിയമ്മയും മരുമകളും തമ്മില്‍ തുടര്‍ച്ചയായുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചത് രണ്ട് മരണങ്ങളില്‍; ഇരുപത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ വേര്‍പാട് താങ്ങാനാവാതെ പതിനെട്ടുകാരി ഭാര്യയും ജീവനൊടുക്കി
സ്വന്തം ലേഖിക
കൊല്ലം: മുറ്റം അടിക്കാൻ പറഞ്ഞ അമ്മായിമ്മയോട് പൊട്ടിതെറിച്ചതാണ് അശ്വതി. അവസാനം ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയില്ല.
അമ്മയും ഭാര്യയും തമ്മില്‍ തുടര്‍ച്ചയായുള്ള തര്‍ക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത
ഭര്‍ത്താവ് ശ്രീഹരി(22)യുടെ വേര്‍പാട് താങ്ങാനാവാതെ അശ്വതിയും ജീവനൊടുക്കിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍തൃവീട്ടിലുണ്ടായ തര്‍ക്കങ്ങളും ശ്രീഹരിയുടെ അപ്രതീക്ഷിത മരണവും അശ്വതിയെ വല്ലാതെ ഉലച്ചിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വീട് പൂട്ടിയിട്ടാണ് അശ്വതി(18) ജീവനൊടുക്കിയത്.
കൊല്ലം നെടുമ്പന പള്ളിമണ്‍ ഐക്കരഴികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ മകന്‍ ശ്രീഹരി കഴിഞ്ഞ ജൂലൈ 12 നാണ് ആത്മഹത്യ ചെയ്തത്. കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് തിരികെയെത്തിയ ശ്രീഹരിയുടെ അമ്മ മുറ്റം അടിച്ചുവാരാന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഇത് കേട്ട് പ്രകോപിതയായ അശ്വതി നിങ്ങളുടെ വീട്ടു വേലക്കാരിയായല്ല ഞാന്‍ ഇവിടെ വന്നത്, എന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാനാണ് വന്നത് എന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടുണ്ടാക്കി.
ഇത് കേട്ട ശ്രീഹരി അശ്വതിയെ തല്ലി. ഇതോടെ കഴുത്തില്‍ കിടന്ന താലിയും മാലയും വലിച്ചെറിഞ്ഞ് ഉറക്കഗുളികകള്‍ കഴിച്ച് മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു.
ഇതിനു പിന്നാലെ ശ്രീഹരിയും മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും മുറിയില്‍ നിന്നും പുറത്ത് വരാതായതോടെ വീട്ടുകാര്‍ വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
തുടര്‍ന്ന് പുറത്തെ ജനല്‍ വഴി നോക്കിയപ്പോള്‍ ശ്രീഹരിയെ തൂങ്ങിനില്‍ക്കുന്നതായാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശ്വതി ഗുളികകള്‍ കഴിച്ച വിവരം സ്വന്തം വീട്ടില്‍ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ വന്ന് അശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഈ സംഭവങ്ങളെല്ലാം. വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകുകയും പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോകുകയും ചെയ്തു. പിന്നീട് അനുനയിപ്പിച്ച് തിരികെ കൊണ്ടു വരികയായിരുന്നു.
ശ്രീഹരിയുടെ മരണത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്ന അശ്വതി കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്ന് സഹോദരന്‍ അനന്ദുകൃഷ്ണന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.