സ്വന്തം ലേഖിക
ഗൂഡല്ലൂര്‍: അമ്മയെ പിരിഞ്ഞു തനിച്ചായി പോയ പിടിയാന കുട്ടിയെ തള്ളയാനകരിക്കിലെത്തിച്ച് വനപാലകര്‍.
നാടുകാണി ജീന്‍പൂള്‍ ഗോള്‍ഡ് മൈന്‍ ഭാഗത്താണ് ഒരു മാസം പ്രായമുള്ള പെണ്‍ ആനക്കുട്ടി ചെറിയ കുഴിയില്‍ വീണ് കിടക്കുന്നതായി വിവരം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തിയ റേഞ്ചര്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ കുട്ടിയാന വനത്തിലേക്ക് പോകാത്തവിധം ആന്‍റി പോച്ചിംഗ് വാച്ചര്‍മാര്‍ അടക്കമുള്ളവര്‍ സുരക്ഷ നല്‍കി. മൃഗ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ലാക്ടോജന്‍ പാലും ഗ്ലൂക്കോസുമാണ് നൽകിയിരുന്നത്. ഇതിനിടെ അടിവാരത്ത് ആനക്കൂട്ടം ഉണ്ടെന്ന് കണ്ടെത്തിയതോടെ അവിടേക്ക് ആനക്കുട്ടിയെ എത്തിക്കുകയായിരുന്നു.
പാല്‍ക്കുപ്പി മുന്നില്‍ കാണിച്ച് തങ്ങളുടെ പിറകെ വരുന്ന രീതിയില്‍ ആണ് കുട്ടിയാനയെ ആനകൂട്ടമുള്ള ഭാഗത്തേക്ക് നയിച്ചത്. അനുസരണയുള്ള കുട്ടിയെ പോലെ നടന്നു പോകുന്നതും കൗതുകമുണര്‍ത്തുന്നതായിരുന്നു.
കുട്ടിയാനയുടെ കരച്ചില്‍ കേട്ടതും ആനകൂട്ടവും കുട്ടിയാനക്ക് സമീപത്തേക്ക് വരുന്നത് കണ്ടതോടെ വനപാലകര്‍ മാറി നിന്നു. കൂട്ടത്തില്‍ തന്നെയുണ്ടായിരുന്ന തള്ളയാന കുട്ടിയാനയെ തുമ്പിക്കൈകൊണ്ട് തലോടി കൊണ്ട് ആനകൂട്ടത്തോടൊപ്പം കൂട്ടുകയായിരുന്നു.
സാധാരണ മനുഷ്യ സ്‌പര്‍ശമേറ്റാല്‍ കൂട്ടം തെറ്റിപോയ ആനകുട്ടിയെ കൂട്ടത്തില്‍ ചേര്‍ക്കാറില്ല. എന്നാല്‍ അങ്ങനെ സംഭവിക്കാത്തതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് റേഞ്ചര്‍ പ്രസാദ് പറഞ്ഞു.