
ബിസിനസ് പങ്കാളിയെ കൊല്ലാൻ ക്വട്ടേഷൻ സിനിമ നിർമാതാവ് പിടിയിൽ.
സ്വന്തം ലേഖകൻ
കൊല്ലം: ഗള്‍ഫില്‍ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ് പൊലീസ് പിടിയില്‍.
കൊല്ലം മങ്ങാട് അജി മന്‍സിലില്‍ അംജിത് (44) ആണ് പിടിയിലായത്. ഗള്‍ഫില്‍ നിന്നു മടങ്ങി വരുമ്ബോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേര്‍ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മേയ് എട്ടിന് പുലര്‍ച്ചെ എം സി റോഡില്‍ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗള്‍ഫിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ട അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്ന് തടഞ്ഞു നിര്‍ത്തി വടിവാളും കമ്ബിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയില്‍ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീര്‍ ആശുപത്രിയിലായി.
ഷബീറും അംജിത്തും ചേര്‍ന്ന് ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ കടയുടെ പാര്‍ട്ണര്‍ ആണെന്ന രീതിയില്‍ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷര്‍ എന്ന സിനിമയും നിര്‍മിച്ചു. ബിസിനസ് അക്കൗണ്ടില്‍ അംജിത് നടത്തിയ തിരിമറികള്‍ ഷബീറിന് ബോധ്യപ്പെടാതിരിക്കാന്‍ അവധി കഴിഞ്ഞ് തിരികെ ഗള്‍ഫില്‍ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്ബക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂര്‍ സ്വദേശി മാഹീന്‍ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹീനെ ഗള്‍ഫിലെത്തിച്ചു ജോലി നല്‍കി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവാച്ചി എന്ന് വിളിക്കുന്ന ടി ദിനേശ് ലാല്‍, എസ് ഷാഫി, ബി വിഷ്ണു, പി പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികള്‍. നാലാം പ്രതി ആഷിക് അടുത്തിടെ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു.