
പൊലീസ് സ്റ്റേഷനുകളിലെ എടാ, എടീ, പോടാ വിളികൾ അവസാനിപ്പിക്കാൻ ഡിജിപിയുടെ സർക്കുലർ; ഹൈക്കോടതി ഇടപെടലിനേ തുടർന്ന് അടിയന്തിര സർക്കുലർ ഇറക്കി ഡിജിപി; അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ‘എടാ’, ‘പോടാ’ വിളി പൊലീസ് നിര്‍ത്തുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെ സർക്കുലർ ഇറക്കി ഡിജിപി
ഏറ്റവുമൊടുവില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കളോടാണ് പൊലീസ് മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചു എന്നാരോപിച്ച് നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ എടുക്കുന്നതിനിടയില്‍ പരാതിക്കാരനായ യുവാവിനെ പൊലീസ് പിന്നിലേക്ക് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തായാലും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, പൊലീസുദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്കി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
പൊലിസ് പൊതുജനങ്ങളെ എടാ, പോടാ എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ പൊലിസ് മാന്യമായി ഇടപെടണം.
പൊലിസ് ഭാഷ ഉപയോഗിക്കുമ്പോൾ അതിര് കടക്കരുത്. തൃശൂര്‍ ചേര്‍പ്പ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലിസ് അക്രമത്തിനെതിരായ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരളത്തില്‍ പൊലിസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.
പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പെരുമാറുന്ന രീതികള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും.
പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനമധ്യത്തില്‍ സേനയുടെ സല്‍പ്പേരിന് അവമതിപ്പും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.