പിണറായി മന്ത്രിസഭയിൽ നിന്നും അഞ്ച് വർഷത്തിനിടെ രാജിവച്ചത് അഞ്ച് മന്ത്രിമാർ ; ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ജലീൽ പടിയിറങ്ങിയത് മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് മന്ത്രിമാരാണ് വിവിധ വിവാദങ്ങളിൽ കുടുങ്ങി രാജിവച്ച് പുറത്ത് പോകേണ്ടി വന്നത്.

വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി, മാത്യു ടി തോമസ് ഏറ്റവും ഒടുവിലായി ബന്ധുനിയമനത്തിൽ കുടുങ്ങി കെ.ടി ജലീൽ എന്നിവരാണ് രാജിവച്ച അഞ്ച് മന്ത്രിമാർ.
ഇതിൽ ഇ.പി ജയരാജനും ബന്ധുനിയമനത്തിന്റെ പേരിലായിരുന്നു സ്ഥാനം തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ബന്ധുനിയമന വിവാദവുമായി വിജിലൻസ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് വാങ്ങി ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. മംഗളം ചാനലിന്റെ വിവാദമായ ഫോൺകെണിയിൽ അകപ്പെട്ടാണ് എൻ.സി.പി നേതാവായ എ.കെ. ശശീന്ദ്രൻ പുറത്തായത്.

എന്നാൽ, പകരം വന്ന പാർട്ടിയിലെ രണ്ടാമത്തെ എം.എൽ.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അധികകാലം സീറ്റിലിരിക്കാനായില്ല. കായൽ കൈയ്യേറ്റവും സ്വന്തം റിസോർട്ട് നിർമാണത്തിനുവേണ്ടി നടത്തിയ കൈയ്യേറ്റങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രി കസേര തെറുപ്പിച്ചു.

നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രന് ഗുണകരമായി. ഫോൺകെണി കേസിൽ അനുരഞ്ജനത്തിന്റെ പാത തീർത്ത് അദ്ദേഹം വീണ്ടും മന്ത്രിയായി എത്തുകയായിരുന്നു. പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിലായിരുന്നു മാത്യു ടി തോമസിന്റെ രാജി.

ഏറ്റവും ഒടുവിലായി മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബന്ധുനിയമന കേസിൽ ലോകായുക്ത വിധിയെ തുടർന്നാണ് മന്ത്രി കെ.ടി. ജലീലിന്റെ രാജി വച്ചത്. തുടക്കം മുതൽ തന്നെ ബന്ധുനിയമനം ഏറെ വിവാദമായി മാറിയിരുന്നു.

എന്നിട്ടും മന്ത്രികസേര വിട്ട് പിന്മാറാൻ കെ.ടി. ജലീൽ തയ്യാറായിരുന്നു. മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിെനതിരെ സി.പി.എമ്മിനുള്ളിൽ തന്നെ കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. ഒടുവിൽ ലോകായുക്ത വിധി വന്നതോടെ സമ്മർദം കനത്തതോടെയാണ് കെ.ടി ജലീൽ രാജിവെച്ചൊഴിയുന്നത്.

ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ലോകായുക്തയുടെ വിധി. അദീബിനെ നിയമിക്കാൻ മന്ത്രി ജലീൽ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നും മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുൺ അൽ റഷീദ് എന്നിവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.