ലതികാ സുഭാഷിനോട് കാണിക്കുന്നത് മര്യാദകേട്; 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ പതാകയുമായി നടക്കുന്ന ലതികാ സുഭാഷിനെ വഞ്ചിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക; മക്കളാകാന്‍ പ്രായമുള്ളവര്‍ വരെ മൂന്ന് തവണ എംഎല്‍എയായി; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും സാമാന്യ മര്യാദ ഉണ്ടെങ്കില്‍ ലതികാ സുഭാഷിന് സീറ്റ് കൊടുക്കണം

Spread the love

ഏ.കെ ശ്രീകുമാർ

video
play-sharp-fill

ഏറ്റുമാനൂര്‍: പ്രീഡിഗ്രി കാലം മുതല്‍ 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൊടി നെഞ്ചേറ്റുന്ന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മര്യാദകേട്. കോട്ടയം ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു.

”2000 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും തന്റെ പേരുകേള്‍ക്കും. പിന്നെ മറ്റാരെങ്കിലും വരും. 2011ല്‍ മലമ്പുഴയില്‍ പോയി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു. മത്സരിച്ചുതോറ്റ് അപവാദം കേട്ടാണ് തിരിച്ചുവന്നത്.
മക്കളാകാന്‍ പ്രായമുള്ളവര്‍വരെ മൂന്നുതവണ എം.എല്‍.എമാരായി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷക്ക് പോലും അര്‍ഹിക്കുന്ന പരിഗണനയില്ലെങ്കില്‍ അപമാനിക്കുന്നതിന് തുല്യമാണത്. സ്ഥാനാര്‍ഥിപ്പട്ടിക വരുന്ന അവസാനനിമിഷം വരെ വിശ്വാസത്തോടെ കാത്തിരിക്കും…” ലതികാ സുഭാഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് ലഭിച്ചില്ലെങ്കില്‍ മാത്രം അപ്പോള്‍ പ്രതികരിക്കാം. സുരക്ഷിതമല്ലാത്ത മണ്ഡലത്തില്‍ മത്സരിക്കാനും താനില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ 24 ദിവസവും താന്‍ കൂടെയുണ്ടായിരുന്നു. എല്ലാ കാലത്തും മഹിള കോണ്‍ഗ്രസ് അധ്യക്ഷക്ക് സീറ്റ് നല്‍കാറുണ്ട്. ആ പരിഗണന ഇത്തവണയും ലഭിക്കുമെന്നാണ് വിശ്വാസം. അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനെതിരെ പ്രതികരിക്കണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അവസാനനിമിഷം വരെ ക്ഷമയോടെ കാത്തിരിക്കാനാണ് താന്‍ അവേരാട് പറഞ്ഞത്. ഞായറാഴ്ച സ്ഥാനാര്‍ഥിപ്പട്ടിക വരും. അതിനുശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ തീരുമാനമെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തോട് കാര്യങ്ങള്‍ സംസാരിച്ചു. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. താന്‍ പാര്‍ട്ടി വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലതിക പറഞ്ഞു.