
സണ്‍ഡേ സ്‌കൂള്‍ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ ക്യാമ്പ് നടത്തിപ്പുകാരായ വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; നാട്ടുകാര്‍ നോക്കിനില്‍ക്കെ മൃതശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവന്‍ തുടച്ചുമാറ്റി; കുട്ടിക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിത്തള്ളിയ ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ ബെന്നിയുടെ മരണത്തില്‍ വികാരിയച്ചനും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം. ആലപ്പുഴ ആക്സപ്റ്റ് കൃപാ ഭവനില്‍ വ്യക്തിത്വ വികസന സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയെ കൃപാ ഭവന്‍ വളപ്പിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പള്ളി വികാരിയും കൃപാ ഭവന്‍ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പ് നടത്തിപ്പുകാരി സിസ്റ്റര്‍ സ്നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്താണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2010 ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രേയയാണ് കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപത ക്രിസ്ത്യന്‍ സഭക്കു കീഴിലുള്ളതാണ് ആലപ്പുഴ പക്കി ജംഗ്ഷന് സമീപമുള്ള ആക്സപ്റ്റ് കൃപാഭവന്‍. 11 കുട്ടികളും ഒരു കന്യാസ്ത്രീയും കിടന്നുറങ്ങിയിരുന്ന മുറിയില്‍ നിന്നും ഈ കുട്ടിയെ കാണാതായിട്ട് നേരം വെളുത്ത് 8.30 മണിക്കാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്. 2010 ഒക്ടോബര്‍ 15 ന് സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പിനെത്തിയ 11 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരംഗമായ ശ്രേയയാണ് മൂന്നാം നാള്‍ 17ന് കൃപാ ഭവന്‍ വളപ്പില്‍ തന്നെയുള്ള കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ വീട്ടുകാരെയും പൊലീസിനെയും അറിയിക്കാതെ ഫയര്‍ഫോഴ്സിനെ മാത്രം വരുത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാതെയും നിയമവിരുദ്ധമായി മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. വായിലും മൂക്കിലും തിരുകിയിരുന്ന രക്തം പുരണ്ട പഞ്ഞി ധൃതിപ്പെട്ട് മാറ്റി കഴുകി വൃത്തിയാക്കിയാണ് മൃതശരീരം ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ മൃതശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവന്‍ തുടച്ചു വൃത്തിയാക്കി.
വീട്ടുകാരെ വിളിച്ചു വരുത്തുന്നതിന് പകരം വികാരിയുടെ ബന്ധുവായ കൃപാ ഭവന്റെ സഹായിയായി പ്രവര്‍ത്തിച്ചു വരുന്ന 60 വയസ്സുള്ള അപ്പച്ചന്‍ എന്നയാളെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കേസില്‍ മൊഴി കൊടുപ്പിച്ചതും സംശയമുണര്‍ത്തിയിരുന്നു. ശ്രേയക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടി രാത്രി നടന്ന് കുളത്തില്‍ വീണ് മുങ്ങി മരിച്ചതാണെന്ന തരത്തിലാണ് അപ്പച്ചനെകൊണ്ട് കോണ്‍വെന്റധികൃതര്‍ മൊഴി കൊടുപ്പിച്ചത്. എന്നാല്‍ ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവം ശ്രേയക്കില്ലെന്ന വസ്തുതയുമായി മാതാപിതാക്കള്‍ ശക്തമായി രംഗത്തുവന്നു. മാതാപിതാക്കളും നാട്ടുകാരും പറയുന്ന ദ്യശ്യങ്ങള്‍ പത്ര ദൃശ്യമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു.
ഒരു കാരണവശാലും ഉറക്കത്തില്‍ നടന്ന് കുളത്തില്‍ മരണം സംഭവിക്കില്ലെന്നും കുളത്തില്‍ ചെന്ന് വീഴണമെങ്കില്‍ പല വഴികളും ജലസംഭരണി ടാങ്കും മറ്റു പല വഴികളും കുട്ടി തരണം ചെയ്താല്‍ മാത്രമേ കുളത്തിന്റെ അടുത്തെങ്കിലും എത്തുവാന്‍ സാധ്യതയുള്ളു.
ഉറക്കത്തില്‍ നടക്കുന്ന സ്വഭവമുള്ള കുട്ടി ഒരിക്കലും എവിടെയും തട്ടിത്തടയാതെയും വീഴാതെയും അവിടെയെത്തുക സാധ്യമല്ല. പ്രതികള്‍ കള്ളക്കഥ മെനഞ്ഞതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയര്‍ന്നു.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി റ്റി.എഫ്. സേവ്യറിന്റെ കേസന്വേഷണം നിരീക്ഷിക്കാത്തതിന് ആലപ്പുഴ ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് ഷിജു ഷെയ്ക്കിനെ 2011 ജൂലൈ 6 ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനവും താക്കീതും നല്‍കി. പ്രേത വിചാരണ (ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ) തയ്യാറാക്കിയത് അധികാര പരിധിയില്ലാത്ത ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ.തോമസായിരുന്നു. 201 മുതല്‍ 2018 വരെയുള്ള ഇത്രയും നാള്‍ സി ബി സി ഐ ഡി അന്വേഷിച്ച കേസില്‍ ചില സാധ്യതകള്‍ അന്വേഷകര്‍ വിലയിരുത്തിയില്ലെന്നും സത്യം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹൈക്കോടതി വിലയിരുത്തി.
പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന മുറി പൂട്ടാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞിട്ടും ഫാ. മാത്തുക്കുട്ടിയും സിസ്റ്റര്‍ സ്നേഹയും നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. അസമയത്തു പട്ടി കുരക്കുന്നത് കേട്ടതായും ജീവനക്കാരി പറയുന്നു. ഇത്രയും വലിയ കുറ്റകൃത്യം നടന്നിട്ടും ആലപ്പുഴ സൗത്ത് പൊലീസ് പ്രതി കോളത്തില്‍ ആരെയും പ്രതി ചേര്‍ക്കാതെ നിസാര വകുപ്പായ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 174 (അസ്വാഭാവിക മരണം) പ്രകാരമാണ് കേസെടുത്ത് എഫ് ഐ ആര്‍ ആര്‍ ഡി ഒ കോടതിയില്‍ ഹാജരാക്കിയത്.
സി ബി ഐ മാത്തുകുട്ടിയെ നാര്‍ക്കോ പരിശോധന നടത്താന്‍ അനുമതി തേടി മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും വിസമ്മതം അറിയിച്ചതിനാല്‍ സിബിഐയുടെ ഹര്‍ജി കോടതി തള്ളി. ഉറവിടം കണ്ടെത്തി തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ അന്വേഷണത്തെ സഹായിക്കാന്‍ മാത്രമേ നാര്‍ക്കോ മൊഴി ഉപയോഗിക്കാവൂയെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ വിധിച്ചു. ഈ വിധിന്യായത്തിന്റെ ചുവടു പിടിച്ചാണ് രാജ്യത്തിലെ എല്ലാ കോടതികളിലും പ്രതികള്‍ നാര്‍കോ , പോളിഗ്രാഫ് , ലൈ ഡിറ്റക്റ്റിങ് , ലെയേഡ് വോയ്സ് അനാലിസ് ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനാ ഹര്‍ജികളില്‍ കോടതിയില്‍ വിസമ്മതമറിയിച്ച് തടിയൂരി കേസില്‍ നിന്ന് രക്ഷപ്പെടുന്നത്. സംഭവ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം എന്ത് സംഭവിച്ചു , ശ്രേയ മുറി വിട്ട് പുറത്തു പോകാനുള്ള സാഹചര്യമെന്താണ് , കുളത്തില്‍ എങ്ങനെ വീണു മരിച്ചു എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.