play-sharp-fill
ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കം : ഡി.വൈ.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു ; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കം : ഡി.വൈ.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു ; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം : പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരിയിൽ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കം കലാശിച്ചത് കത്തികുത്തിൽ.സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റായ മൂത്തേടത്ത് മുജീബ് റഹ്മാൻ(36)നാണ് വെട്ടേറ്റത്.


പരിക്കേറ്റതിനെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബ് റഹ്മാനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത്(56) നെ പോത്തുകൽ സി ഐ ശംഭുനാഥ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുണ്ടേരി നാരങ്ങാപ്പൊയിൽ ബദൽ സ്‌കൂളിൽ നടന്ന രണ്ടാം വാർഡിലെ ഗ്രാമസഭ യോഗത്തിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.തുടർന്ന ഗ്രാമസഭ ഴിഞ്ഞ് മടങ്ങുന്നതിനിടെ മുജീബ് റഹ്മാനും ഷൗക്കത്തും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകുകയും ഇത് കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു.

ഷൗക്കത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ആദ്യം കഴുത്തിനായിരുന്നു വെട്ടിയതെന്നും ഇടത് കൈകൊണ്ട് തടയുന്നതിനിടെയാണ് കൈ വിരലുകൾക്ക് വെട്ടേറ്റതെന്നും മുജീബ് റഹ്മാൻ ് മൊഴി നൽകിയിട്ടുണ്ട്.

സ്ഥലം എംഎൽഎ ആയ പി വി അൻവറിനെയെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് എൽ ഡി എഫ്, യു ഡി എഫ് പ്രവർത്തകർ തമ്മിൽ പ്രശ്‌നം ആരംഭിക്കുന്നത്. ഈ സംഭവത്തിന്റെ തുടർച്ചയാണ് സംഘർഷമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുണ്ടേരിയിലെത്തിയ സ്ഥലം എംഎൽഎയെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ദിവസം രാത്രി മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ വച്ചാണ് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ എം എൽ എയെ തടഞ്ഞത്.

മദ്യവും പണവും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് എംഎൽഎ എത്തിയതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. കോളനിക്ക് സമീപം പി വി അൻവർ എംഎൽഎയെ യുഡിഎഫ് പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷമുണ്ടായി.എംഎൽഎയുടെ പരാതിയിൽ പൊലീസ് യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിൽ പോത്തുകൽ പഞ്ചായത്തിൽ എൽഡിഎഫ് വലിയ നേട്ടം കൈവരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തെങ്കിലും, മുണ്ടേരിയിൽ എംഎൽഎയെ തടഞ്ഞ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. അന്നത്തെ സംഘർഷങ്ങളുടെ തുടർച്ചായായി പ്രദേശത്ത് എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗ്രാമസഭയ്ക്കിടെ ഉണ്ടായ തർക്കമെന്നും പൊലീസ് വ്യക്തമാക്കി.