
മതസ്പർധ വളർത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്
സ്വന്തം ലേഖകൻ
തിരുവല്ല: മതസ്പർധ വളർത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരണമെന്നും വർഗീയ കലാപം ഉണ്ടാക്കുവാനും അതിലൂടെ സമാധാന ജീവിതം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളും അന്വേഷണ ഏജൻസികളും അടിയന്തരമായി ഇടപെടണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
സാമൂഹ്യ സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ (കാസാ) പേരു വരത്തക്ക വണ്ണം ഒരു വ്യാജ നാമം സൃഷ്ടിച്ച് ഹലാല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗ്ഗിയവിദ്വേഷം സൃഷ്ടിക്കത്തക്കവിധം ക്രിസ്മസ് കാലയളവില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു പ്രസ്താവന വന്നു. ഈ പ്രസ്താവന കാസയുടേതല്ല എന്ന് കാണിച്ച് ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ പ്രസിഡന്റ് അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ തിരുമേനി പ്രസ്താവന നല്കുകയുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹലാല്‍ ഭക്ഷണത്തിനും വാങ്ക് വിളിക്കുന്നതിനും എതിരെ കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്തോലിക്കാ സഭയിലെയും കെ.സി.സി അംഗസഭകളിലെയും അത്മായരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന നിലയിലാണ് ഈ നോട്ടീസ് പ്രചരിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സഹോദരമതങ്ങളിലെ സുഹൃത്തുക്കളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെ വിവിധ സഭാവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക എക്യുമെനിക്കല്‍ പ്രസ്ഥാനമെന്ന നിലയില്‍ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനോട് അന്വേഷിച്ചതിനെത്തുടര്‍ന്ന് കെ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വിവിധ സഭാനേതൃത്വത്തില്‍ ഉള്‍പ്പെട്ടവരോട് അന്വേഷിച്ചതില്‍ നിന്നും ഇപ്രകാരം കേരളാ ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഈ സഭകള്‍ ഔദ്യോഗികമായി അംഗങ്ങളെ അയച്ചതായി അറിയില്ല എന്ന് അറിയാന്‍ കഴിഞ്ഞു. ഈ പ്രസ്ഥാനത്തെക്കുറിച്ച് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനും അറിവുള്ളതല്ല.
ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിത്യം നിഷേധിക്കപ്പെടുമ്പോള്‍ അത് നേടിയെടുക്കുന്നതിനായി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു. ക്രൈസ്തവ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിത്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണ്.
എന്നാല്‍ വിവിധ മതവിശ്വാസികള്‍ ഐക്യത്തോടെ കഴിയുന്ന കേരള സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാകത്തക്ക തരത്തില്‍, പ്രസ്താവനകള്‍ ഇറക്കുന്ന പ്രവണതയെ കെ.സി.സി അപലപിക്കുന്നു. ഉറവിടം വ്യക്തമാകാതിരിക്കുവാന്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്കാതെ ക്രൈസ്തവ സമൂഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നവരെ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുവാന്‍ സൈബര്‍ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അടിയന്തിര അന്വേഷണം നടത്തുവാനുള്ള ക്രമീകരണം ചെയ്യണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും അന്വേഷണ ഏജന്‍സികളോടും അവശ്യപ്പെടുന്നു.
അഡ്വ. പ്രകാശ് പി. തോമസ്
ജനറല്‍ സെക്രട്ടറി
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്