
സ്വന്തം ലേഖകൻ
കൊച്ചി:ഷുൾട്ടെ ഗ്രൂപ്പ് കമ്പനിയും മറൈൻ എന്റർപ്രൈസ് സൊല്യൂഷൻസിൽ മുൻനിര കമ്പനിയുമായ സിംഗപ്പൂർ ആസ്ഥാനമായ മാരിആപ്സ് മറൈൻ സൊല്യൂഷൻസിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാർട്സിറ്റി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തിൽ 1300 ജീവനക്കാരെ ഉൾകൊള്ളാനാകും.
കൊച്ചി സ്മാർട്സിറ്റിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജർമനി, സൈപ്രസ് എന്നിവിടങ്ങളിൽ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാർട്സിറ്റിയിലെ ആദ്യ ഐടി ടവറിൽ 18,000 ച.അടി ഓഫീസിൽ പ്രവർത്തനം തുടങ്ങിയ മാരിആപ്സ് 2018-ലാണ് കോ-ഡെവലപ്മെന്റിന് സ്മാർട്സിറ്റിയുമായി കരാറിലേർപ്പെടുന്നത്. സ്വന്തം കെട്ടിടം നിർമിക്കാനായി കമ്പനിക്ക് 1.45 ഏക്കർ ഭൂമി 2018-ൽ കൈമാറുകയും രണ്ട് വർഷത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തീകരിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പനിയുടെ വികസന പദ്ധതികളിൽ ഇന്ത്യ എന്നും പരിഗണനയിൽ ഉണ്ടായിരുന്നുവെന്നും സിംഗപ്പൂരിന് പുറത്ത് കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ സ്വാഭാവികമായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്നുംമാരിആപ്സ് സിഇഒ ശങ്കർ രാഘവൻ അഭിപ്രായപ്പെട്ടു. ആരും ഇതേവരെ പരീക്ഷിക്കാത്ത ധാരാളം സാധ്യതകളുള്ള ഈ രാജ്യത്ത് മികച്ച യോഗ്യതകളുള്ള പ്രൊഫഷണലുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്സിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഹരിത കെട്ടിടം ജീവനക്കാർക്ക് മികച്ച ഡിജിറ്റൽ സ്പേസ് ലഭ്യമാക്കുന്നതിന് പുറമേ സുരക്ഷിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യും. മാരിആപ്സിന്റെ ജർമൻ മാതൃ കമ്പനിയായ ഷുൾട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാർട്സിറ്റിയിലേതെന്നും ശങ്കർ രാഘവൻ കൂട്ടിച്ചേർത്തു.
മികച്ച അടിസ്ഥാനസൗകര്യം ഉൾപ്പെടെ മാസ്റ്റർ പ്ലാനിങ്ങിൽ ആഗോള നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നത് കാരണമാണ് ഇന്ത്യയിൽ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിന് സ്മാർട്സിറ്റി തെരഞ്ഞെടുത്തതെന്ന് മാരിആപ്സ് ലീഡ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.



