
ലൈഫ് മിഷനിലൂടെ സെറ്റായത് സ്വപ്നയുടെ ലൈഫ്; പദ്ധതിയിലൂടെ സ്വപ്‌നയ്ക്ക് കൈക്കൂലിയായി കിട്ടിയത് 106 പേര്‍ക്ക് വീടുവയ്ക്കാനുള്ള തുക; സോഫ്റ്റ് വെയര്‍ ഇടപാടിലൂടെ സർക്കാരിന് നഷ്ടമായത് 19 വീടുകള്‍ വയ്ക്കാനുള്ള പണം; ഭവന രഹിതരായവർക്ക് അർഹതപ്പെട്ട തുക വകയിരുത്തിയത് സ്വപ്ന സുരേഷ് ക്ഷേമ സഹായ നിധിയിലേക്ക്; മാമനോടൊന്നും തോന്നല്ലെ…. എന്ന ഭാവത്തിൽ ശിവശങ്കർ
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ ഭവന രഹിതരായവർക്ക് വീട് വച്ചു നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ജന വിശ്വാസിതക്കേറ്റ മങ്ങൽ ശക്തമാകുന്നു. ആദ്യ ഘട്ടത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി അഴിമതിക്കറയിൽ മുങ്ങി നിൽക്കുകയാണ്.
റെഡ് ക്രസന്റ് ലൈഫ് മിഷനു നല്‍കുന്ന 20 കോടി രൂപയുടെ ഭവന, ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണക്കരാര്‍ നേടിയ യൂണിടാക് കമ്പനി ബനേധപ്പട്ടവർക്ക് കൈക്കൂലി നല്‍കിയ വിവരങ്ങൾ പുറത്ത് വരുമ്പോൾ തകരുന്നത് സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഭവന നിർമ്മാണത്തിന് കരുത്താകേണ്ട 4.25 കോടി രൂപ, അതായത് 106 പേര്‍ക്കു വീടുവയ്ക്കാനുള്ള തുകയാണ് കൈക്കൂലി ഇനത്തില്‍ വീതിക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇ റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ പല കരാറുകളും വടക്കാഞ്ചേരി പദ്ധതിയില്‍ ലംഘിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട 6 മാര്‍ഗനിര്‍ദേശങ്ങളാണു പ്രധാനമായും ധാരണാപത്രത്തിലുള്ളത്. പദ്ധതിക്കു പ്രത്യേക കരാര്‍ ഉണ്ടാകണം, പദ്ധതിയുടെ എസ്റ്റിമേറ്റും ബജറ്റും പ്ലാനും സമര്‍പ്പിക്കണം, ആരു തമ്മിലാണു പദ്ധതിയുടെ കത്തിടപാടുകളും ആശയ വിനിമയവും എന്നു രേഖപ്പെടുത്തണം, പദ്ധതിയുടെ ലക്ഷ്യം രേഖപ്പെടുത്തണം, പദ്ധതിയുടെ ബാധ്യതകളും ഉത്തരവാദിത്തവും കടപ്പാടുകളും രേഖപ്പെടുത്തണം, പദ്ധതിയില്‍ ചെലവാക്കുന്ന പണം എവിടെനിന്നെല്ലാമെന്നു രേഖപ്പെടുത്തണമെന്ന വ്യവസ്ഥകളും ലംഘിച്ചു. ഇവയെല്ലാം പദ്ധതിയെ വിവാദത്തിലാക്കും.
കരാര്‍ കമ്പനി നല്‍കിയ കൈക്കൂലിയില്‍ ഏകദേശം 3 കോടിയോളം രൂപ ഡോളറായാണു നല്‍കിയതെന്നും അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. കരാറുകാരന്‍ ഇത്രയും വലിയ തുക ഡോളറായി മാറ്റിയതും പല സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കൈക്കൂലിത്തുക കഴിച്ചുള്ള ബാക്കി പണംകൊണ്ടു നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിന് തകരാറുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്തം ആര്‍ക്കായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. 20 ശതമാനത്തിലേറെ തുക കൈക്കൂലിക്കായി ചെലവഴിച്ചാല്‍ ആ പദ്ധതിയുടെ ഗുണനിലവാരവും സുരക്ഷിതത്വം തന്നെയും അപകടത്തിലായേക്കാമെന്ന് നിര്‍മ്മാണരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നിലവിലുണ്ടായിരുന്ന മറ്റു ഭവനപദ്ധതികളെല്ലാം ലൈഫ് മിഷന്റെ പേരില്‍ നടപ്പാക്കിയപ്പോള്‍ നേരത്തേ വിവിധ ഭവന പദ്ധതികളില്‍ അഴിമതി നടത്തിയ കരാറുകാരും ഇടനിലക്കാരും രക്ഷപ്പെട്ടു.
‘ലൈഫ് മിഷന്‍ രണ്ടാം ഘട്ട സോഫ്റ്റ്‌വെയറില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ല. വിവാദത്തില്‍പെട്ട് ജൂലൈ 16നു സസ്‌പെന്‍ഷനിലായ ശേഷവും ഓഗസ്റ്റ് 4 വരെ ശിവശങ്കര്‍ ലൈഫ് മിഷന്‍ ഇടപാടുകളില്‍ സജീവമായിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ട സോഫ്റ്റ്‌വെയര്‍ പാടേ തകരാറിലാണ്. ഇതു തയാറാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) എന്ന സര്‍ക്കാര്‍ സംവിധാനം പദ്ധതിയെ കൈവിട്ടു. അവര്‍ സൗജന്യമായി പരിഹരിച്ചു കൊടുക്കേണ്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സ്വകാര്യ കമ്പനിയെ ഏര്‍പ്പാടാക്കി. ഐകെഎമ്മിനെ ഒഴിവാക്കി മൂന്നാം ഘട്ടത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയെ (ഐഐഐടിഎംകെ) ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് ആദ്യ ആറു മാസത്തേക്കായി 38.70 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്. ഒരു വര്‍ഷമാകുമ്പോൾ 77 ലക്ഷം രൂപയും.
വീടൊന്നിന് 4 ലക്ഷം എന്ന സര്‍ക്കാര്‍ കണക്കു പ്രകാരം 19 പേര്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കാന്‍ കഴിയുന്നത്ര പണമാണ് സോഫ്റ്റ്‌വെയര്‍ ഒരുക്കാനായി ചിലവഴിച്ചത്. ലൈഫ് മിഷനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച സ്ഥാപനത്തിനുതന്നെ കരാര്‍ നല്‍കാന്‍ നിര്‍ദേശിച്ചത് എം.ശിവശങ്കറാണെന്നാണു സൂചന. അതിനിടെ ശിവശങ്കറിന് കുരുക്ക് മുറുകുന്നുവെന്നും സൂചനയുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യംചെയ്‌തേക്കും. യു.എ.ഇ ക്രസന്റുമായി ബന്ധപ്പെട്ട ഭവന നിര്‍മ്മാണപദ്ധതിയില്‍ എം. ശിവശങ്കറിന്റെ കൂടുതല്‍ ഇടപെടലുകള്‍ വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ശിവശങ്കറിന് പുറമെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരും ഇടപാടിൽ പങ്കാളികളാണ്. ഇവര്‍ക്കുള്ള കമീഷനാണോ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടി രൂപയെന്ന സംശയവും ശക്തമാകുകയാണ്. ഭവന നിര്‍മ്മാണ കരാറുകാരനായ യൂണിടാക്ക് ഉടമ സ്വപ്നയുടെയും കൂട്ടരുടെയും നിര്‍ദേശാനുസരണം എം. ശിവശങ്കറിനെ കണ്ടെന്ന കാര്യവും സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി ഇ.ഡി ശിവശങ്കറെ ഉടന്‍ ചോദ്യംചെയ്യും.
ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായി കമീഷന്‍ തട്ടിയെന്ന വിവരമാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. യു.എ.ഇ കോണ്‍സല്‍ ജനറല്‍, കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസറായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, സ്വപ്ന എന്നിവര്‍ക്കൊക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കമീഷന്‍ നല്‍കിയെന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഇ.ഡിക്ക് നല്‍കിയ മൊഴി. ഇതില്‍ വ്യക്തത വരുത്താനായി ഇയാളെ വീണ്ടും ഇ.ഡി ചോദ്യംചെയ്യും. സ്വര്‍ണക്കടത്ത് പ്രതികള്‍ക്കു വേണ്ടി ഫ്ലാറ്റ് ഉള്‍പ്പെടെ ലഭ്യമാക്കുകയും അവരുടെ വീടുകളിലും അവര്‍ നടത്തിയ പാര്‍ട്ടികളിലും സന്ദര്‍ശനം നടത്തുകയും ചെയ്ത ശിവശങ്കര്‍, സര്‍ക്കാര്‍ പദ്ധതിയെ മറയാക്കി വൻ തട്ടിപ്പുകൾ നടത്തി എന്ന സൂചനയാണ് പുറത്ത് വരുന്നത്.