സ്വന്തം ലേഖകൻ
മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും, ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും.
കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കും. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ അതിസാഹസികമായി നടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചവിട്ടിയാല്‍ അരയൊപ്പം താഴുന്ന ചെളി നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണു നടക്കുന്നത്.
പ്രതിസന്ധിയിലും പോരാടുന്ന ഈ മനുഷ്യരുടെ കരുത്തിലാണ് പകുതിയോളം ആളുകളെ എങ്കിലും കണ്ടെത്താനായത്. രാഷ്ട്രീയ, സന്നദ്ധ സംഘടനകളില്‍ അംഗങ്ങളായ പ്രവര്‍ത്തകരും പിന്തുണയുമായി ഇവിടെയുണ്ട്.
മണ്ണിനടിയിലെ ജീവനുകള്‍ക്കായി വിശ്രമമില്ലാതെ പരതുന്ന രക്ഷാപ്രവര്‍ത്തകരോട് പക്ഷേ, പ്രകൃതി കരുണ കാണിക്കുന്നില്ല. മഴയായും മഞ്ഞായും കാറ്റായും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാക്കുകയാണ് കാലാവസ്ഥ.