
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്ക വർധിക്കുന്നു. തിരുവനന്തപുരം, എറണാകുളം , കോഴിക്കോട്, കൊല്ലം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. തൃശൂര്‍,കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കാസര്‍ഗോഡ് അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം അടിമലതുറയില്‍ 38 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 20 പേര്‍ക്ക് പോസിറ്റീവായി. കാട്ടാക്കാട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും മെക്കാനിക്കല്‍ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. കാഞ്ഞിരംകുളത്ത് പൊലീസുകാരനും കൊവിഡ് ബാധിച്ചു. എറണാകുളം ജില്ലയിലെ ആലുവ – കീഴ്മാട് ക്ലസ്റ്ററിൽ കർശന നിയന്ത്രണം തുടരുന്നു. 4 പഞ്ചായത്തുകളിലായി 5 വാർഡുകൾ കൂടി ഇന്ന് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് രോഗ ബാധിതരുടെ എണ്ണം നാലായിരം വരെയാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍ . മെഡിക്കല്‍ കോളേജിലെ 24 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ക്വാറന്റൈനിലായി. ബീച്ച് ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കാനും തീരുമാനിച്ചു.
കൊല്ലത്തെ 48 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ന്മെന്റ് സോണുകളിലെ 9 എണ്ണം ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി. സ്വകാര്യ മെഡിക്കല്‍ കോളേജിലെ നാല് നഴ്സുകുമാര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഉറവിടം വ്യക്തമല്ല. ഇടുക്കി തങ്കമണി, ദേവികുളം ഹെല്‍ത്ത്സെന്ററും പൂര്‍ണമായും അടച്ചു. തൃശൂര്‍ താന്ന്യത്ത് പഞ്ചായത്ത് പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചു. തൃശൂർ മെഡിക്കൽ കോളേജിലെ 18 ഡോക്ടർമാർ ഉൾപ്പെടെയുള്ള 28 ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മലപ്പുറം കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.









