
അഭയകേന്ദ്രം പീഡനകേന്ദ്രമാകുന്നു..! ഗാന്ധിനഗർ സാന്ത്വനത്തിലെ പീഡനം: പെൺകുട്ടിയുടെ മൊഴിയെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി; പീഡനത്തിനിരയായ പെൺകുട്ടി അടക്കം മൂന്നു പെൺകുട്ടികളെ അഭയ കേന്ദ്രത്തിൽ നിന്നും മാറ്റി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഗാന്ധിനഗറിലെ സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമായ സാന്ത്വനത്തിനെതിരായ പരാതികളിൽ കർശന നടപടികളുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. സാന്ത്വനത്തിലെ കൊടിയ ലൈംഗിക പീഡനവും ചൂഷണവും സംബന്ധിച്ചു പരാതിപ്പെട്ട പെൺകുട്ടിയെയും, പീഡനം സംബന്ധിച്ചു പെൺകുട്ടിയിൽ നിന്നും മനസിലാക്കിയ സാക്ഷികളായ രണ്ടു പെൺകുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി സാന്ത്വനത്തിൽ നിന്നും മാറ്റി.
സംഭവത്തിൽ സ്ഥലത്ത് സന്ദർശനം നടത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. കൊടിയ പീഡനം നടന്നതായി പരാതി ലഭിച്ച സാഹചര്യത്തിൽ പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ പരാതിയും, ഇതിനു ശേഷം പെൺകുട്ടിയുടെ മൊഴിയും ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തും. ഇതിനായാണ് പെൺകുട്ടികലെ മൂന്നു പേരെയും സംരക്ഷണ കേന്ദ്രത്തിലേയ്ക്കു ഇപ്പോൾ മാറ്റിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളുടെ മൊഴി പരിശോധിച്ച ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസ് പൊലീസിനു കൈമാറും. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ ഗുരുതരമായ നിയമലംഘനമായി കണക്കാക്കി ചാരിറ്റബിൾ ട്രസ്റ്റിനും സ്ഥാപകർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനാണ് ആലോചിക്കുന്നത്.
പെൺകുട്ടി പറയുന്ന വിവരങ്ങൾ പ്രാഥമികമായി ശരിയാണ് എന്ന സൂചനയാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സാന്ത്വനത്തിൽ നിൽക്കുന്ന പെൺകുട്ടികളിൽ 90 ശതമാനവും നിരാലംബരും ആശ്രയമില്ലാത്തവരുമാണ്. ഇവരെ സംരക്ഷിക്കാൻ എന്ന പേരിലാണ് ഇവിടെ കൊണ്ടു നിർത്തിയിരിക്കുന്നത്. അമ്മയെന്നു വിളിക്കുന്ന സ്ത്രീയാണ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവർക്കെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ സാന്ത്വനത്തിന്റെ പ്രവർത്തനങ്ങളിൽ പോലും വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.