
ഒരു മണിയ്ക്ക് അടയ്ക്കും, ഇങ്ങിക്കോണം..! കോടിമത മൃഗാശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ പൊലിഞ്ഞത് എട്ടുവയസുകാരൻ നായയുടെ ജീവൻ; അധികൃതരുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ ജർമ്മൻ ഷെപ്പേർഡ് വിട വാങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒരു മണിയ്ക്ക് അടയ്ക്കും, ഇറങ്ങിക്കോണം..! കോടിമത മൃഗാശുപത്രി ജീവനക്കാർ അട്ടിയിറക്കിയ എട്ടു വയസുകാരൻ അധികൃതരുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ വിടവാങ്ങി. പാറമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നായ ആണ് ജീവൻ വെടിഞ്ഞത്. കോടിമത മൃഗാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നായയാണ്, കുത്തിവയ്പ്പിനെ തുടർന്നു അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. തുടർന്ന് ഒരു മണിക്കൂറോളം ചികിത്സ കിട്ടാതെ കിടന്ന നായ മൂന്നരയോടെ ചാകുകയായിരുന്നു.
പാറമ്പുഴ സ്വദേശിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള നായയാണ് ആശുപത്രി അധികൃതരുടെ ക്രൂരതയ്ക്കു മുന്നിൽ രക്തസാക്ഷിയായത്. അഞ്ചു ദിവസം മുൻപാണ് നായയെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. വിശപ്പില്ലാതെ , ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ, തളർന്നിരുന്ന നായയെയുമായാണ് കുടുംബം അഞ്ചു ദിവസം മുൻപ് കോടിമത മൃഗാശുപത്രിയിൽ എത്തിയത്. തുടർ ചികിത്സയുടെ ഭാഗമായാണ് ശനിയാഴ്ച നായയെ ആശുപത്രിയിൽ വീണ്ടും എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയുടെ ചികിത്സാ മുറിയിൽ വച്ച് കുത്തി വയ്പ്പ് എടുത്തതിനു പിന്നാലെ നായ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നായയുടെ സ്ഥിതി ഗുരതരമായി. എന്നാൽ, നായയെ പരിശോധിക്കാൻ പിന്നീട് ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. ഒരു മണി വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയമെന്നും, ഈ സാഹചര്യത്തിൽ ആശുപത്രിയിൽ നിന്നും നായയെയുമായി പുറത്ത് പോകണമെന്നുമായിരുന്നു ജീവനക്കാരുടെ ആക്രോശം.
ആരോഗ്യ സ്ഥിതി മോശമായി, തളർന്നു വീണ നായയെയുമായി ഉടമസ്ഥ ഒരു വിധത്തിൽ പരിശോധനാ മുറിയിൽ നിന്നും പുറത്തിറങ്ങി. ഒരു മണിക്കൂറോളം, ഛർദിച്ച് അവശനായി നായ ആശുപത്രിയ്ക്കു പുറത്തു കിടന്നു. ജീവൻ നിലനിർത്താൻ ഉടമ ഇടയ്ക്കിടെ വെള്ളം നൽകുകയും ചെയ്തു. എന്നിട്ടു പോലും നായയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൂന്നരയോടെ നായ ചത്തു.
നായയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ആശുപത്രിയിലുള്ള ജീവനക്കാരെയും, ഡോക്ടർമാരെയും ഉടമ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇവർ ആരും തന്നെ തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. മാത്രമല്ല,. ഒരു മണി കഴിഞ്ഞതിനാൽ ഇനി ചികിത്സ നൽകാനാവില്ലെന്നു പറഞ്ഞ ഇവർ ഉടൻ തന്നെ നായയോടും ഉടമയോടും ആശുപത്രി വളപ്പിൽ നിന്നും പുറത്തു പോകുന്നതിനും ആവശ്യപ്പെട്ടു.
കുത്തിവയ്പ്പിനെ തുടർന്നു തളർന്നു വീഴുകയും, ഛർദിച്ച് അവശനായി കിടക്കുകയും ചെയ്യുന്ന നായയോട് യാതൊരുവിധത്തിലുള്ള മനുഷത്വവും കാട്ടാതെയാണ് ആശുപത്രി അധികൃതർ പെരുമാറിയത് എന്നും പരാതി ഉയർന്നിട്ടുണ്ട്.