Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: പാറമ്പുഴയിലെ പള്ളിയിൽ നിന്നും 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം ആളുകളെ കബളിപ്പിച്ച് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുടുക്കിയത് നാട്ടിലേയ്ക്കു കടന്നു വരാനുള്ള നീക്കം. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കണ്ണൂരിലെ രഹസ്യ സങ്കേതത്തിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും പൊലീസ് ഇയാളെ പൊക്കാൻ നടത്തിയ നീക്കങ്ങളൊക്കെ പൊളിച്ചിരുന്നത് പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയുടെ നേതാക്കളും സഭാ മേലധ്യക്ഷൻമാരിൽ ചിലരുമായിരുന്നു. പ്രശ്‌നം പണമടച്ച് രമ്യമായി പരിഹരിക്കാനായിരുന്നു ഇവരുടെ നീക്കം.

പള്ളിയിലെ കൈക്കാരൻ തന്നെ ഇത്തരത്തിൽ തിരിമറി നടത്തിയതിനു പിന്നിൽ മറ്റാരുടെയെങ്കിലും കൈകൾ ഉണ്ടാകാമെന്നാണ് നാട്ടുകാരും വിശ്വാസികളും സംശയിക്കുന്നത്. പാറമ്പുഴ ബത്‌ലഹേം പള്ളിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെള്ളകം കുറുപ്പന്തറ മുകളേൽ ഡീജു ജേക്കബിന്റെ (45) തട്ടിപ്പുകൾക്കാണ് വൻ സംഘം തന്നെ പിൻതുണ നൽകിയിരുന്നു എന്ന വ്യക്തമായ സൂചന ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ആഗസ്റ്റു മുതൽ 2020 ഫെബ്രുവരി മാത്രമാണ് ഇയാൾ പള്ളിയിലെ കൈക്കാരനായി ജോലി ചെയ്തിരുന്നത്. ഈ സമയം കൊണ്ട് ബാങ്കിൽ അടയ്ക്കാൻ നൽകിയ പണത്തിൽ 31.5 ലക്ഷം രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. എന്നാൽ, ഏഴു മാസത്തെ മാത്രം പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇത്രയും വലിയ തുക ഒരാൾക്കു ഒറ്റയ്ക്കു തട്ടിയെടുക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്.

ഇയാൾ നടത്തിയ തട്ടിപ്പുകൾക്കു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതാണ് പൊലീസ് ഇപ്പോൾ പ്രധാനമായും സംശയിക്കുന്നത്. ഇയാൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനു പിന്നാലെ പണം തിരികെ അടച്ച് ഒത്തു തീർപ്പിനടക്കം എത്തിയവരിൽ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയുടെ നേതാക്കൾ ഉണ്ടായിരുന്നതായി നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾക്കു ലഭിച്ച സഹായങ്ങൾ അടക്കം പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാരുടെ ഫണ്ട് കട്ടെടുത്ത് പുട്ടടിച്ചയാൾക്ക് ഉന്നത സ്വാധീനങ്ങളുള്ളതിനാൽ ഇയാൾ കേസിൽ നിന്നും സുഖമായി ഊരിപ്പോരുമെന്ന പ്രചാരണം ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, വൻ തുക കോഴകൈപ്പറ്റിയ ചിലർ തന്നെയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരെയും കർത്താവിനെയും പറ്റിച്ചയാൾക്ക് തക്കതായ ശിക്ഷ തന്നെ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.