ലോക്ക് ഡൗൺ കാലത്ത് പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ തിക്കുംതിരക്കും ; തിരക്ക് ഉണ്ടായാൽ പെൻഷൻ വിതരണം നിർത്തിവവെയ്ക്കുമെന്ന് ധനമന്ത്രി

ലോക്ക് ഡൗൺ കാലത്ത് പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ തിക്കുംതിരക്കും ; തിരക്ക് ഉണ്ടായാൽ പെൻഷൻ വിതരണം നിർത്തിവവെയ്ക്കുമെന്ന് ധനമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ ആണെങ്കിലും മാസാവസാനം ആയതോടെ സംസ്ഥാനത്തെ ബാങ്കുകൾക്ക് മുന്നിൽ പെൻഷൻ വാങ്ങാൻ എത്തുന്നവർ ഉൾപ്പെടെയുള്ളവരുടെ വൻ തിരക്ക്. ബാങ്കിന് മുന്നിൽ വയോധികരടക്കമുള്ളവരുടെ നീണ്ട നിരയാണ് ഉള്ളത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസും ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ കൊറോണ നിയന്ത്രണങ്ങൾക്കിടെ ആളുകൾ കൂട്ടത്തോടെ ബാങ്കുകളിലേക്ക് എത്തിയത് ബാങ്ക് ജീവനക്കാർക്കും ഇരട്ടിപണിയായിരിക്കുകയാണ്.

ബാങ്കിലേക്ക് വരുന്നവരെ തടയാൻ പലയിടത്തും സംവിധാനമുണ്ടായിരുന്നില്ല. മാസാവസാനം ആണെങ്കിലും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്കുകാർ ഇത്രയും വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല.ഇതോടെ ബാങ്ക് ജീവനക്കാർക്ക് പുറമെ സംസ്ഥാനസർക്കാരും ആശങ്കയിലായിരിക്കുകയാണ്. ബാങ്കിനകത്ത് കയറിയാൽ സാമൂഹ്യ അകലം പാലിച്ച് കൃത്യമായി മാത്രമേ ആളുകളെ വരിയിൽ നിർത്തുകയുള്ളൂ. എന്നാൽ ബാങ്കിന് പുറത്ത് ഒന്നും ചെയ്യാനാകുന്നില്ലെന്നും, മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നുമാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്.

എന്നാൽ ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെ ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കിയാൽ ബാങ്കുകളും ട്രഷറികളും വഴിയുള്ള പെൻഷൻ വിതരണം നിർത്തി വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില ബാങ്കുകളെങ്കിലും വയോധികർക്ക് ഇരിക്കാൻ കസേരകൾ നൽകുന്നുണ്ട്. പക്ഷേ തിരക്ക് നിയന്ത്രണാതീതമായി തുടരുമ്പോൾ എന്ത് ചെയ്യുമെന്ന് ബാങ്ക് അധികൃതർക്കും നിശ്ചയമില്ല. വിഷയത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകും.