ആദ്യം അരിയും കുടിവെള്ളവും  അതു കഴിഞ്ഞു മതി മദ്യം ; സർക്കാർ ജീവനക്കാർ സംഭാവന നൽകണമെന്ന നിർദേശം സ്വാഗതം ചെയ്യുന്നു എന്നാൽ ഇളവ് നൽകണമെന്ന് രമേശ് ചെന്നിത്തല

ആദ്യം അരിയും കുടിവെള്ളവും  അതു കഴിഞ്ഞു മതി മദ്യം ; സർക്കാർ ജീവനക്കാർ സംഭാവന നൽകണമെന്ന നിർദേശം സ്വാഗതം ചെയ്യുന്നു എന്നാൽ ഇളവ് നൽകണമെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രി പിണറയി വിജയന്റെ നിർദേശം സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് . അതേസമയം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന നിർദേശം പ്രയാസമേറിയതാണെന്ന് പറഞ്ഞ ചെന്നിത്തല ഇക്കാര്യത്തിൽ ഇളവ് വേണമെന്നും പറഞ്ഞു.

 

പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിൽ പ്രതിഷേധം സംഘടിപ്പിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു . ഇതിലെ ഗൂഢാലോചന എന്തു കൊണ്ടാണ് ഇന്റിലജൻസിന് തിരിച്ചറിയാൻ സാധിക്കാതെ പോയത്. വലിയ ഇന്റലിജൻസ് വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്. അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .

 

അതേസമയം , സംസ്ഥാനത്ത് ഈ ദിവസങ്ങളിലുണ്ടായ പല ആത്മഹത്യകൾക്കും കാരണം മദ്യക്ഷാമമാണെന്ന സർക്കാർ വാദത്തോട് യോജിക്കാനാവില്ല . സർക്കാർ ആദ്യം ജനങ്ങൾക്ക് അരിയും വെള്ളവും കൊടുക്കണം എന്നിട്ടാണ് മദ്യം കൊടുക്കാൻ നോക്കേണ്ടത് അദേഹം പറഞ്ഞു .

 

 

2019-2020 സാമ്പത്തിക വർഷം മൂന്ന് മാസത്തേക്ക് കൂടി നീട്ടിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്നു പറഞ്ഞു.

 

 

‘സാമ്പത്തിക വർഷം മൂന്ന് മാസത്തേക്കെങ്കിലും നീട്ടിവെക്കണം . പ്രായോഗികമായുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സാധിക്കും. ഇനി അതിന് സാധിച്ചില്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക തുകയായ 2082.19 കോടി രൂപ നൽകാൻ സർക്കാർ തയാറാകണം ചെന്നിത്തല പറഞ്ഞു .

 

 

കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എത്രയും വേഗം ഫണ്ട് അനുവദിക്കണം. കർണാടകയുമായുള്ള പ്രശ്നം ഉടൻ തന്നെ പരിഹരിക്കണം .ഇതിനു ആവശ്യമായ നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

 

 

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നതിനു ശേഷം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും ഇതിൽ സർക്കാർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നിത്യോപയോഗസാധനങ്ങൾ കടകളിൽ ലഭ്യമാകാതിരിക്കുകയും അവശ്യ വസ്തുക്കൾക്ക് തീപിടിച്ച വിലയീടാക്കുന്ന സാഹചര്യവുമുണ്ട്. ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് സാധനങ്ങൾ വരാത്തതാണ് പ്രധാന കാരണം. സാധനങ്ങളുടെ അഭാവത്തിൽ വ്യാപാരികളിൽ ചിലർ വിലകൂട്ടി വിൽക്കുന്നു.

 

ഇക്കാരണത്താൽ സാധനങ്ങൾ അമിതവില കൊടുത്തു വാങ്ങേണ്ടി വരുന്നു . ഉത്പാദന കേന്ദ്രങ്ങളിൽനിന്ന് സാധനങ്ങൾ കടകളിലെത്തിക്കാനുള്ള സംവിധാനം ഉടനടി ഉണ്ടാക്കണമെന്നും വില കൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
റേഷൻ കാർഡില്ലാത്തവർക്കും സാധനങ്ങൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടൻ നടപ്പാക്കണം.

 

ചികിത്സയിൽ കഴിയുന്ന പലർക്കും മരുന്നു കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മാർച്ച് 31 വരെയേ കാരുണ്യപദ്ധതി നിലനിൽക്കുകയുള്ളൂ. ഇതിന്റെ കാലാവധി നീട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഹീമോഫീലിയ രോഗികൾക്ക് മരുന്നു ലഭിക്കുമോ എന്ന ആശങ്ക വർധിക്കുകയാണ്. കാരുണ്യപദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .