
കൊറോണ വൈറസ് : സുപ്രീംകോടതിയും ഹൈക്കോടതിയും അടച്ചു ; അടിയന്തരപ്രധാന്യമുള്ള കേസുകൾ മാത്രം വീഡിയോ കോൺഫറൻസിംഗ് വഴി പരിഗണിക്കും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയും കേരള ഹൈക്കോടതിയും അടച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും അടിയന്തര കേസുകൾ മാത്രമാകും ഇനി പരിഗണിക്കുകയെന്നാണ് അറിയിപ്പ്. സുപ്രീംകോടതി ജഡ്ജിമാർ വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാകും ഇത്തരം കേസുകൾ പരിഗണിക്കുക.
അതേസമയം അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിനു വിലക്കേർപ്പെടുത്തി. ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഇനി കോടതി കെട്ടിടം തുറക്കുകയുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെ ലോയേഴ്‌സ് ചേംബർ തിങ്കളാഴ്ച വൈകിട്ട് സീൽ ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക.
വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികൾ, ജാമ്യ അപേക്ഷകൾ എന്നിവ മാത്രമാകും ഇനിയുള്ള ദിവസങ്ങളിൽ കോടതി പരിഗണിക്കുക. ഇതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.