നഗരത്തെ കുരുക്കി നാഗമ്പടത്ത് സ്വകാര്യ ബസ്: ഗതാഗതക്കുരുക്ക് നഗരം വരെ നീണ്ടു; സിഐ നിർമ്മൽ ബോസും പൊലീസുകാരും ചേർന്നു ബസ് തള്ളി നീക്കി ഗതാഗതം പുനസ്ഥാപിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തെ കുരുക്കി നാഗമ്പടത്ത് സ്വകാര്യ ബസ് പണിമുടക്ക്. നാഗമ്പടത്തെ രണ്ടു പാലങ്ങൾക്കിടയിലുള്ള റോഡിൽ തിരക്കേറിയ സമയത്ത് പണിമുടക്കിയ ബസ് തള്ളിമാറ്റിയത് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. വൈകിട്ട് അ്ഞ്ചരയോടെ പണിമുടക്കിയ ബസ്, ഗതാഗതക്കുരുക്ക് നഗരം വരെ എത്തിച്ചതോടെയാണ് സി.ഐയും ട്രാഫിക് പൊലീസ് യൂണിറ്റിലെ ഉദ്യോഗസ്ഥരും ബസ് തള്ളിമാറ്റാൻ രംഗത്തിറങ്ങിയത്.

വെള്ളിയാഴ്ച വൈകിട്ട് അ്ഞ്ചരയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും ഏറ്റുമാനൂരിലേയ്ക്കു പോകുകയായിരുന്ന പുള്ളത്തിൽ ബസാണ് നാഗമ്പടം റെയിൽവേ മേൽപ്പാലത്തിനും നാഗമ്പടം പാലത്തിനും ഇടയിലുള്ള സ്ഥലത്തു വച്ച് ബ്രേക്ക് ഡൗൺ ആയത്. ബസ് സ്റ്റാൻട്ട് ചെയ്ത് നീക്കാൻ പരമാവധി ഡ്രൈവർ ശ്രമിച്ചിട്ടും സാധിച്ചില്ല. പതിനഞ്ചു മിനിറ്റോളം ബസ് റോഡിനു നടുവിൽ തന്നെ കിടന്നു. ഇതോടെ ബസിന്റെ പിന്നിലെ വാഹനങ്ങളുടെ നിര, നഗരം വരെ നീണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിനു മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സെക്ടർ രണ്ടിലെ പൊലീസ് ഉദ്യോഗസ്ഥരും പൊലീസുകാരും സ്ഥലത്ത് എത്തി. ബസ് റോഡിനു നടുവിൽ നിന്നും നീക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ വാഹനം തള്ളി നീക്കാൻ തയ്യാറായി. ഈ സമയത്താണ് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസ് സ്ഥലത്ത് എത്തിയത്. ഗതാഗതക്കുരുക്കു മാറ്റാൻ റോഡിൽ ഇറങ്ങി നിന്ന ഇദ്ദേഹം, ബസ് തള്ളുന്ന പൊലീസുകാർക്കൊപ്പം കൂടി.

ബസ് തള്ളി നാഗമ്പടം പാലത്തിന്റെ അക്കരെ എത്തിച്ച ശേഷമാണ് ഇദ്ദേഹം മടങ്ങിയത്. ഇതോടെയാണ് നാഗമ്പടത്തെ ഗതാഗതക്കുരുക്കിന് ശമനമുണ്ടായത്.