ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്ത് സഭ

ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്ത് സഭ

സ്വന്തം ലേഖകൻ

കോട്ടയം:വൈദികർക്കെതിരെയുള്ള ലൈംഗികാര പണ വിവാദം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ. ഇത് സംബന്ധിച്ച് സഭ ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ ഇറക്കിയ പത്രക്കുറിപ്പ് ചുവടെ:
‘മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ ഗവൺമെൻറ് തലത്തിൽ നടത്തുവാൻ പോകുന്ന അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണ്. സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതും വൈദികരോട് അവധിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെട്ടതും. ഇതു വരെ സ്വീകരിച്ചിരിക്കുന്ന നടപടികളോട് പ.ബാവാ തിരുമേനിക്കും സഭാനേതൃത്വത്തിനും ഒരേ അഭിപ്രായമാണുള്ളത്. സഭ ഒറ്റക്കെട്ടായാണ് ഈ വിഷയത്തെ നേരിടുന്നത്. ഇതിലുൾപ്പെട്ട ചില വൈദികർ അവർ നിരപരാധികളാണെന്നു ബോധിപ്പിക്കുകയും അവരുടെ നിരപരാധിത്വം തെളിയിക്കാൻ അവർ തന്നെ കോടതിയിൽ കേസിനു പോകുകയുമാണ് എന്നു പറയുകയും ചെയ്തപ്പോൾ അത് ചെയ്യുവാൻ അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്. വൈദികരും സഭാ വിശ്വാസികളും ഇതിൽ അല്പം പോലും ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു വലിയ പ്രതിസന്ധിയിലാണ് സഭ അകപ്പെട്ടിരിക്കുന്നത്. അതിനെ ദൈവത്തിലാശ്രയിച്ച് ബുദ്ധിപൂർവ്വം സഭ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യും. സഭാനേതൃത്വം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി തന്നെയാണ് നിൽക്കുന്നത്’- ഫാ.ഡോ.എം.ഒ ജോൺ പറഞ്ഞു