play-sharp-fill
അതിരമ്പുഴ നാൽപ്പാത്തിമലയിലെ വീട്ടിൽ കഞ്ചാവ് മാഫിയ ആക്രമണം:  ഗാനമേളയ്ക്കിടയിൽ നിന്ന് പ്രതിയെ പൊക്കി പൊലീസ്; ഗുണ്ടാസംഘാംഗം അറസ്റ്റിൽ

അതിരമ്പുഴ നാൽപ്പാത്തിമലയിലെ വീട്ടിൽ കഞ്ചാവ് മാഫിയ ആക്രമണം: ഗാനമേളയ്ക്കിടയിൽ നിന്ന് പ്രതിയെ പൊക്കി പൊലീസ്; ഗുണ്ടാസംഘാംഗം അറസ്റ്റിൽ

ക്രൈം ഡെസ്ക്

കോട്ടയം: അതിരമ്പുഴ നാൽപ്പാത്തിമലയിൽ കഞ്ചാവ് മാഫിയ വീട് കയറി ആക്രമണം നടത്തിയ സംഭവത്തിൽ ഗുണ്ടാ സംഘാംഗമായ യുവാവ് പിടിയിൽ. പ്രദേശത്താകെ ഭീതി പടർത്തിയ കഞ്ചാവ് – ഗുണ്ടാ മാഫിയ സംഘത്തിലെ അംഗമായ യുവാവിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. അതിരമ്പുഴ നാൽപ്പാത്തിമല പെരുമ്പറമ്പിൽ ജോർജിന്റെ മകൻ ജോബിസ് ജോർജി (20) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്.


രണ്ടാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ നാൽപ്പാത്തി മലയിൽ വൻ കഞ്ചാവ് മാഫിയ സംഘം തമ്പടിച്ച് ലഹരിമരുന്ന് കച്ചവടം ചെയ്യുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. അതിരമ്പുഴ , ആർപ്പൂക്കര , നാൽപ്പാത്തി മല എന്നിവിടങ്ങളിൽ എറണാകുളത്തു നിന്നും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം ഗുണ്ടാ സംഘങ്ങളുടെ തണലിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പൊലീസിന് വിവരം നൽകിയത് അതിരമ്പുഴ നാൽപ്പാത്തിമലയിൽ താമസിച്ചിരുന്ന താമരാക്ഷൻ ആണെന്ന് സംശയിച്ച് ഗുണ്ടാ മാഫിയ സംഘം എട്ടു മാസം മുൻപ് താമരാക്ഷനെ വീട് കയറി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന് പിന്നാലെയാണ് രണ്ടാമതും താമരാക്ഷന് നേരെ വധ ഭീഷണിയും ഉണ്ടായിരുന്നു.

ഇതിനിടെയാണ് രണ്ടാഴ്ച മുൻപ് താമരാക്ഷന്റെ വീടിന് നേരെ കഞ്ചാവ് മാഫിയ സംഘം വീണ്ടും ആക്രമണം നടത്തിയത്. എറണാകുളത്ത് നിന്ന് അടക്കം കഞ്ചാവ് വിൽക്കാൻ എത്തിയ ക്വട്ടേഷൻ – കഞ്ചാവ് മാഫിയ സംഘമാണ് വീട്ടിൽ ആക്രമണം നടത്തിയത്.ആക്രമണത്തിൽ താമരാക്ഷന്റെ ഭാര്യ സുരജ, മകൻ ശ്രീജിത്ത് എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ പോകുകയായിരുന്നു. പ്രതികളിൽ ഒരാളായ ജോബിൻസ് അതിരമ്പുഴയിലെ ഗാനമേളയിൽ പങ്കെടുക്കാൻ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ആക്രമണം നടത്താൻ ഒപ്പമുണ്ടായിരുന്ന പ്രതികളുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.