
ബിസ്‌കറ്റ് മുതൽ സ്വർണ്ണത്തരികൾ വരെ ; സ്വർണ്ണം,ഹാഷിഷ് തുടങ്ങിയവ കടത്താൻ ശ്രമിച്ചത് മിക്‌സിക്കകത്തും അടിവസ്ത്രത്തിനുള്ളിലും : നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകൾ
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് സ്വർണ്ണവേട്ടയായിരുന്നു. 45.26 കോടി രൂപ വിലമതിക്കുന്ന 131 കിലോ സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് ഒരു വർഷം പിടികൂടിയത്.
ആകെ രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകളിൽ 67 കോടി രൂപ മൂല്യമുള്ള ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിസ്‌കറ്റുകളാക്കിയും മിശ്രിതമാക്കിയും കളിപ്പാട്ടം, മിക്‌സി അടക്കം വിവിധ വസ്തുക്കളിൽ ഒളിപ്പിച്ചും ശരീരത്തിൽ കെട്ടിവെച്ചുമൊക്കെയായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.45 കോടി 26 ലക്ഷം രൂപയുടെ മൂല്യം ഇതിനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വർണ്ണം കൂടാതെ നാലരക്കിലോ ഹാഷിഷും പിടിച്ചെടുത്തു. രാജ്യാന്തര മാർക്കറ്റിൽ 4 കോടി 87 ലക്ഷം രൂപയുടെ മൂല്യം ഇതിനുണ്ട്. 61 ലക്ഷം രൂപയുടെ 1560 കാർട്ടൺ വിദേശ സിഗരറ്റുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
23 കേസുകളിലായി 1.8 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചു. വിദേശ നാണയ വിനിമയതട്ടിപ്പ് പിടിച്ചത് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിൻറെ കഴിഞ്ഞ വർഷത്തെ മികച്ച നേട്ടമാണ്.17 കോടി രൂപയുടെ തട്ടിപ്പാണ് നെടുമ്പാശേരിയിൽ പിടിച്ചത്.
അസിസ്റ്റൻറ് കമ്മീഷണർമാരായ റോമി പൈനാടത്ത്, സി. ഹജോങ്ങ്, മൊയ്തീൻ നൈന, പി.ജി. അജിത്കുമാർ, റോയി വർഗീസ്, സൂപ്രണ്ടുമാരായ ജഹാൻ സുധീർ ബാബു, ഷാജഹാൻ ഹുസൈൻ, സരീൻ ജോസഫ്, എം. വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയ സംഘത്തിലുള്ളത്.