
സ്വന്തം ലേഖകൻ
ചണ്ഡീഗഢ് : നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ് ഹരിയാന സ്വദേശികളായ സഹോദരിമാർക്ക് പാസ്പോർട്ട് നിഷേധിച്ചതായി പരാതി. സന്തോഷ്, ഹെന്ന എന്നീ പെൺകുട്ടികളാണ് ചണ്ഡീഗഢിലെ പാസ്പോർട്ട് ഓഫീസ് അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തുടർന്ന് പാസ്പോർട്ട് ഓഫീസ് അധികൃതരുടെ നടപടിക്കെതിരെ പെൺകുട്ടികൾ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിനും പരാതി നൽകി. അദ്ദേഹത്തിന്റെ ഇടപെടലിനു പിന്നാലെ പെൺകുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങൾ പാസ്പോർട്ട് ഓഫീസിലെത്തിയപ്പോൾ, ഞങ്ങളെ കണ്ട് നേപ്പാളികളെ പോലെ തോന്നുന്നുവെന്ന് അവർ(പാസ്പോർട്ട് ഓഫീസ് അധികൃതർ) രേഖകളിൽ എഴുതി. ഞങ്ങളോട് പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ഞങ്ങൾ മന്ത്രി അനിൽ വിജിനെ സമീപിക്കുകയായിരുന്നുവെന്നും സഹോദരിമാരിൽ ഒരാൾ പറഞ്ഞു. അച്ഛൻ ഭഗത് ബഹാദൂറിനൊപ്പമാണ് പെൺകുട്ടികൾ പാസ്പോർട്ട് ഓഫീസിലെത്തിയത്.
അപേക്ഷക നേപ്പാളിയെ പോലെ തോന്നിക്കുന്നുവെന്ന് പാസ്പോർട്ട് ഓഫീസ് അധികൃതർ പെൺകുട്ടികൾ സമർപ്പിച്ച രേഖകളിൽ എഴുതിയിരുന്നതായി അംബാല ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ പറഞ്ഞു. വിഷയം ശ്രദ്ധയിൽപെടുകയും തുടർന്ന് പെൺകുട്ടികളെ പാസ്പോർട്ട് ഓഫീസിലേക്ക് വിളിപ്പിച്ചെന്നും നടപടിക്രമങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.