
വാഗ്ദാനങ്ങൾ നൽകിയ വഞ്ചിക്കില്ലെന്നും പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഉറപ്പ് നൽകി വിജയ്. അധികാരത്തിലെത്തിയെന്ന അഹങ്കാരം ആർക്കും വേണ്ട.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. ലഹരിമുക്ത തമിഴ്നാട് സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ചേർന്ന് ഒരു പുതിയ യുഗം തുടങ്ങാം. യഥാർത്ഥ സമൂഹ നീതിയിൽ അധിഷ്‌ഠടിതമായ ഭരണം ഇവിടെ തുടങ്ങുന്നുവെന്ന് വിജയ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിജയ് വിമർശിക്കുകയും ചെയ്തു. ഖജനാവ് കാലിയെന്നും ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയാണ് മുഖ്യം. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ പണം തനിക്ക് വേണ്ടെന്നും വിജയ് പറഞ്ഞു. സർക്കാർ രൂപീകരണത്തിനായി പിന്തുണച്ച എല്ലാ കക്ഷി നേതാക്കളേയും മുഖ്യമന്ത്രി വിജയ് നന്ദി അറിയിച്ചു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് സി ജോസഫ് വിജയ് സത്യവാചകം ഏറ്റുചൊല്ലി. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.






