
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്, മധ്യപ്രദേശില്‍ ബിജെപി; രാജസ്ഥാനില്‍ തൂക്ക് സഭ; രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ്
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു.
മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തെലങ്കാനയിലും ഛത്തീസ് ഘട്ടിലും കോണ്‍ഗ്രസ് പിടിക്കുമെന്നാണ് ഭൂരിപക്ഷ പ്രവചനവും. മിസോറമില്‍ ഭരണമാറ്റ സാധ്യതയ്ക്കുള്ള സൂചനയും എക്സിറ്റ് പോള്‍ ഫലം നല്‍കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചനം. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവര്‍ 3 സീറ്റുകളിലേക്ക് ഒതുങ്ങാം.
ജന്‍ കി ബാത്ത്, ടുടെഡെയ്സ് ചാണക്യ തുടങ്ങിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപി ഭരണം നിലനിര്‍ത്തുന്നതിന്‍റെ സൂചന നല്‍കുന്നു. അതേ സമയം ടി വി നയന്‍ ഭാരത് വര്‍ഷ് പോള്‍ സ്ട്രാറ്റ് എക്സിറ്റ് പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു. 111 മുതല്‍ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്കറിന്‍റെ പ്രവചനവും കോണ്‍ഗ്രസിന് അനുകൂലമാണ്.
സ്ത്രീവോട്ടര്‍മാരുടെ നിലപാട് മധ്യപ്രദേശില്‍ നിര്‍ണ്ണായകമാകാമെന്നാണ് വിലയിരുത്തല്‍.
രാജസ്ഥാനില്‍ എബിപി സി വോട്ടര്‍, ജന്‍ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ ഇന്ത്യ ടു ഡെ ആക്സിസ് മൈ ഇന്ത്യ 86 മുതല്‍ 106 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനും, 80 മുതല്‍ 100 വരെ സീറ്റുകള്‍ ബിജെപിക്കും പ്രവചിക്കുകയാണ്. പാളയത്തിലെ പോര് ഇരു കൂട്ടര്‍ക്കും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലില്‍ ജാതി വോട്ടുകളും രാജസ്ഥാനിലെ ഗതി നിര്‍ണ്ണയത്തിലെ പ്രധാന ഘടകമാകും. ഛത്തീസ് ഘട്ടില്‍ ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍ തൂക്കം നല്‍കുന്നു.
ബിജെപിക്ക് കുറച്ചൊക്കെ തിരിച്ചുവരാനായെന്നും സര്‍വേകള്‍ പറയുന്നു. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്‍ഡ്യ തൂക്ക് സഭക്കുള്ള സാധ്യതയും തള്ളുന്നില്ല.