
കണ്ണൂർ: മട്ടന്നൂര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വിമാനത്താവള അധികൃതരെയും രണ്ട് പ്രമുഖ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരെയും ആശങ്കയിലാഴ്ത്തിയ ഭീഷണി സന്ദേശമെത്തിയത്. വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെയും എയര്‍ലൈനുകളുടെയും ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളിലേക്കാണ് സന്ദേശം വന്നത്. വിമാനത്താവള പരിസരത്ത് വിവിധയിടങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ശക്തമായ ബോംബ് സ്ഫോടനത്തിലൂടെ വിമാനത്താവളം തകര്‍ക്കുമെന്നുമായിരുന്നു ഇമെയിലിലെ ഭീഷണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദേശം ശ്രദ്ധയില്‍പ്പെട്ടയുടന്‍ വിമാനത്താവള സുരക്ഷാ വിഭാഗവും ബോംബ് സ്ക്വാഡും പോലീസും ചേജീശിെേ വിമാനത്താവള ടെര്‍മിനലിലും വിവിധ വിമാനങ്ങളിലും സമഗ്രമായ പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട അതീവ ജാഗ്രതയോടെയുള്ള പരിശോധനകള്‍ക്കൊടുവില്‍ സംശയസ്പദമായി ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
വിമാനത്താവള അസിസ്റ്റന്റ് മാനേജര്‍ നല്കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വ്യാജ ഇമെയില്‍ അയച്ച ഐ.പി. വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ വേഗത്തില്‍ കണ്ടെത്താനായി ഗൂഗിളിന്റെ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.







