
ആന്ധ്രയിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരില്‍, അവിഹിതബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നല്‍കി. വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭർത്താവ് നല്‍കിയ പരാതിയെത്തുടർന്ന് ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘവുമടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലിംഗപുരം ഗ്രാമവാസിയായ ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്‍പ ഉള്‍പ്പെടെയുള്ളവർ പിടിയിലായത്.സർക്കാർ ആശുപത്രി ജീവനക്കാരനായ നാഗ സുധീറുമായി ശില്‍പ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഈശ്വർ റെഡ്ഡി അറിഞ്ഞതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചത്.
ഭർത്താവിനെ ഇല്ലാതാക്കാൻ ശില്‍പ സ്വന്തം സ്വർണാഭരണങ്ങള്‍ വിറ്റ് പത്തു ലക്ഷം രൂപ സംഘടിപ്പിക്കുകയും കാമുകനുമായി ചേർന്ന് വാടകക്കൊലയാളികളെ ഏർപ്പാടാക്കുകയും ചെയ്തു. എന്നാല്‍ ഈ നീക്കം പാളുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ വഴിവിട്ട ബന്ധം അറിഞ്ഞതുമുതല്‍ ഈശ്വർ റെഡ്ഡി അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആഭരണങ്ങള്‍ വിറ്റതും അദ്ദേഹത്തില്‍ സംശയം ജനിപ്പിച്ചു. ഇതിനിടെ പ്രൊഡത്തൂർ ബൈപ്പാസില്‍ വെച്ച് ഈശ്വർ റെഡ്ഡി സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ പ്രതികള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. തുടർന്ന് പോലീസിനെ സമീപിച്ചതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നതും പ്രതികള്‍ കുടുങ്ങുന്നതും.







