കൊച്ചിയില്‍ പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍
സ്വന്തം ലേഖിക
കൊച്ചി: ഞാറയ്ക്കല്‍ നായരമ്പ്ലത്ത് പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു.
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അതുല്‍ മരിച്ചത്. 18 വയസ്സായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിൻ്റെ ആരോഗ്യനില തീര്‍ത്തും വഷളാകുകയായിരുന്നു. പ്ലസ് ടു പാസ്സായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധുവിൻ്റെയും മകൻ്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനെ ചൊല്ലി സിന്ധുവിൻ്റെ സഹോദരനും യുവാവുമായി വാക്കുതര്‍ക്കമുണ്ടായി. ശല്യം കൂടിയപ്പോള്‍ സിന്ധു കഴിഞ്ഞ ദിവസം പൊലീസില്‍ യുവാവിനെതിരെ പരാതി നല്‍കി. സിന്ധുവിൻ്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പിന്നീട് പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിൻ്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.