
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായി തള്ളിയ മമത ബാനര്‍ജി, 226-ലധികം സീറ്റുകള്‍ നേടി ടിഎംസി വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പറഞ്ഞു. “മാ, മതി, മാനുഷ്” സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും വീഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടു.
എക്സിറ്റ് പോളുകള്‍ ബിജെപി ഓഫീസില്‍നിന്നാണ് വരുന്നതെന്ന് ആരോപിച്ച മമത, ടിഎംസി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമര്‍ശിച്ചു. യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ ഓഹരി വിപണികള്‍ പോലും തകരുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ ഇവിഎം സ്ട്രോങ് റൂമുകള്‍ക്ക് കാവല്‍ നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടു.
ബംഗാളില്‍ രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ചില സര്‍വേകള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ ചിലത് ടിഎംസിക്ക് അനുകൂലമായ വിലയിരുത്തലുകളാണ് നല്‍കുന്നത്. പോള്‍സ് ഓഫ് പോള്‍സ് കണക്കുകള്‍ പ്രകാരം ഇരുപാര്‍ട്ടികളും ഏകദേശം 145 സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചനം. 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group







