
വാട്ടര്‍ മെട്രോ ഹിറ്റ്, ജനപ്രീതിയില്‍ മെട്രോ റെയിലിനെ പിന്തള്ളി
സ്വന്തം ലേഖകൻ
കൊച്ചി മെട്രോ റെയിലിനെ മറികടന്ന് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കുതിക്കുന്നു. സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാട്ടര്‍ മെട്രോയില്‍ ദിവസയാത്രികരുടെ എണ്ണം പതിനായിരത്തിലെത്തി.
ലഭ്യമായ മുഴുവന്‍ ബോട്ടുകളും പ്രയോജനപ്പെടുത്തി രണ്ട് റൂട്ടുകളിലായി പരമാവധി ട്രിപ്പ് ഓടിച്ചിട്ടും ടെര്‍മിനലുകളില്‍ എത്തുന്ന മുഴുവന്‍ യാത്രികരെയും ഉള്‍ക്കൊള്ളാനാകുന്നില്ല. കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് പൂര്‍ത്തിയായ എല്ലാ ടെര്‍മിനലുകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെട്രോ റെയില്‍ ആരംഭിച്ച് ഏറെ വൈകിയാണ് കൂടുതല്‍ യാത്രികരെത്തിയത്. എന്നാല്‍, ആദ്യ സര്‍വീസ്മുതല്‍ വാട്ടര്‍ മെട്രോയെ ജനങ്ങള്‍ ഏറ്റെടുത്തു. ഹൈക്കോടതി ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് ആരംഭിച്ചതുമുതല്‍ യാത്രികരുടെ വന്‍തിരക്കാണ്. ആദ്യദിനം 6559 പേര്‍ യാത്ര ചെയ്തു. ആറ് ട്രിപ്പുകളോടെ വൈറ്റില-കാക്കനാട് വാട്ടര്‍ മെട്രോയും ആരംഭിച്ചതോടെ യാത്രക്കാരേറി. നാലാംദിവസം 8415 യാത്രക്കാരുണ്ടായി. പരമാവധി 10,000 പേരെയാണ് രണ്ട് റൂട്ടുകളിലുമായി വാട്ടര്‍ മെട്രോയില്‍ ഉള്‍ക്കൊള്ളാനാകുക.
ഹൈക്കോടതി– വൈപ്പിന്‍ റൂട്ടില്‍ എപ്പോഴും തിരക്കുണ്ട്. രാവിലെയും വൈകിട്ടും മൂന്നുവീതം ട്രിപ്പുള്ള വൈറ്റില റൂട്ടില്‍ വൈകിട്ട് വന്‍തിരക്കാണ്. കൂടുതല്‍ ബോട്ടുകള്‍ എത്തിയാല്‍ ട്രിപ്പ് കൂട്ടാനാകും. എങ്കിലും നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വൈറ്റിലയില്‍നിന്ന് വൈകിട്ടുള്ള സര്‍വീസ് അടുത്തയാഴ്ചയോടെ വര്‍ധിപ്പിച്ചേക്കും. രാവിലെ എട്ടിനുശേഷം ഒന്നരമണിക്കൂര്‍ ഇടവേളയിലാണ് വൈറ്റിലയില്‍നിന്നുള്ള സര്‍വീസ്. കാക്കനാട്ടുനിന്ന് രാവിലെ 8.40നാണ് ആദ്യ സര്‍വീസ്. വൈകിട്ട് 3.30ന് വൈറ്റിലയില്‍നിന്നും 4.10ന് കാക്കനാട്ടുനിന്നും സര്‍വീസ് തുടങ്ങും. തുടര്‍ന്ന് ഒന്നരമണിക്കൂര്‍ ഇടവേളയുണ്ടാകും. ഹൈക്കോടതി– വൈപ്പിന്‍ റൂട്ടില്‍ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ 15 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്.
ചേരാനല്ലൂര്‍, ഏലൂര്‍, സൗത്ത് ചിറ്റൂര്‍ ടെര്‍മിനലുകള്‍കൂടി പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെ ഹൈക്കോടതി ടെര്‍മിനലില്‍നിന്നുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കും. കായല്‍ യാത്രാനുഭവം കൂടുതല്‍ അനുഭവേദ്യമാക്കുന്ന ഈ റൂട്ടുകള്‍കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വാട്ടര്‍ മെട്രോ ഇനിയും കുതിക്കുമെന്നാണ് പ്രതീക്ഷ.