
തിരുവനന്തപുരം: കട്ടേല മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുട്ടികളോട് വി. മുരളീധരൻ എം.എല്‍.എ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ പെരുമാറ്റമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. ജനപ്രതിനിധിയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനത്തില്‍ വെച്ച് അവിടുത്തെ വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ശിവൻകുട്ടി ചോദിച്ചു. പ്രവേശനോത്സവ ചടങ്ങില്‍ കുട്ടികള്‍ക്ക് മിഠായി നേരിട്ട് കൈകളില്‍ നല്‍കുന്നതിന് പകരം അവരെ
അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് തട്ടിയിടുകയും, അത് എടുത്തു കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തത് മനുഷ്യത്വമില്ലായ്മയാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടക്കുമ്പോള്‍ ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും എം.എല്‍.എയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത് നിശബ്ദമായി നോക്കിനിന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തില്‍ പാർശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും, ഈ സംഭവത്തില്‍ വി. മുരളീധരൻ മാപ്പു പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.







