വെള്ളത്തൂവൽ സഹകരണ ബാങ്ക് സമിതിയെ സസ്പെൻഡ് ചെയ്തു: രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ്
സ്വന്തം ലേഖകൻ
ഇടുക്കി: വെള്ളത്തൂവൽ സഹകരണ ബാങ്ക് സമിതിയെ സസ്പെൻഡ് ചെയ്തു. ബാങ്കിലെ ക്രമക്കേട് ആരോപിച്ച് നടന്നു വന്നിരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് നിലവിൽ ബാങ്കിന്റെ ഭരണം. അഴിമതി ആരോപണം സംബന്ധിച്ചുള്ള പരാതിയിൻമേൽ ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ നിർദേശത്തെ തുടർന്ന് ഇറക്കിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പിഎം സോമൻ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്തു.
അതേസമയം സിപിഎം നിർദേശമനുസരിച്ച് ഉദ്യോഗസ്ഥർ നടപ്പിലാക്കിയ നടപടിയാണിതെന്ന് യുഡിഎഫ് ആരോപിച്ചു. ഏതു ഭരണ സമിതിയെ വേണമെങ്കിലും ഇതേ രീതിയിൽ പിരിച്ച് വിടാമെന്നും, വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ യുഡിഎഫ് തന്നെ ഭരണത്തിൽ തിരിച്ചെത്തുമെന്നും കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതി ആരോപണത്തെ സംബന്ധിക്കുന്ന അന്തിമ റിപ്പോർട്ട് വരും മുമ്പ് പാതി വഴിയിലുള്ള ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ ധൃതി പിടിച്ചുള്ള നടപടിയെന്നും, നിയമപരമായും, രാഷ്ട്രീയ പരമായും ഇതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.