പൊട്ടിത്തെറികൾ ഒത്തുതീർപ്പിലേക്ക്; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ വന്ന്കണ്ട് വി.ഡി സതീശൻ; പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം വേദനയുണ്ടാക്കിയെന്ന് ഉമ്മൻചാണ്ടി; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വി.ഡി സതീശൻ

പൊട്ടിത്തെറികൾ ഒത്തുതീർപ്പിലേക്ക്; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ വന്ന്കണ്ട് വി.ഡി സതീശൻ; പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം വേദനയുണ്ടാക്കിയെന്ന് ഉമ്മൻചാണ്ടി; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വി.ഡി സതീശൻ

സ്വന്തം ലേഖകൻ

കോട്ടയം: പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതോടു കൂടി കോൺ​ഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ ഒത്തുതീർപ്പിലെത്തിക്കുന്നതിന്റെ ഭാഗമെന്നോണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുമായി കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.

മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിൽ ഇതിന് മുൻപും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോൺഗ്രസ് നേതാക്കൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നൽകുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിൻറെ അഭിപ്രായത്തോട് യോജിക്കുന്നു.കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പാർട്ടിയിൽ ഒരു പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചർച്ചയില്ലാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിറുത്തി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസവും വി.ഡി. സതീശൻ പറഞ്ഞിരുന്നു. അകന്നു നിൽക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സങ്കടങ്ങളും പരിഭവങ്ങളും പരാതികളും പരി​ഹരി​ച്ച് ഒപ്പം നിറുത്തി മുന്നോട്ട് പോകണം.

ജ്യേഷ്ഠാനുജൻമാരുടെ പരിഭവം ശത്രുക്കൾ അറിയാതെ നോക്കണം. പ്രശ്‌നങ്ങളെന്തെന്ന് അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചാലേ പരിഹരി​ക്കാനാകൂ. ചവിട്ടേറ്റ് കിടക്കുന്നവരുണ്ടെന്ന് തനിക്ക് മനസിലാകും. കെ.പി.സി.സി പ്രസിഡന്റിന്റേതാണ് അവസാന വാക്കെന്ന് താൻ പറയുന്നത് സംഘടനാബോധം കൊണ്ടാണ്. അത് പലരും വളച്ചൊടിച്ചു.

പ്രവർത്തനശൈലിയിലെ മാറ്റത്തി​നുള്ള തുടക്കമാണ് ഇപ്പോഴുള്ളത്. അത് ധാർഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റെയോ ഭാഷയല്ല. ജനങ്ങളെ മുന്നി​ൽ കണ്ടാകണം പ്രവർത്തിക്കേണ്ടത്. നിലപാടുകളിൽ കൃത്യത വേണം. വി.ഡി. സതീശനോ സുധാകരനോ മാത്രം എടുക്കുന്നതല്ല, പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്നതാണ് തീരുമാനം. അത് എല്ലാവർക്കും ബാധകമാണ്.തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല വിജയവും കണക്കി​ലെടുക്കണം.

2019ലെ വിജയം പരിശോധിക്കണമായിരുന്നു. കോൺഗ്രസ് ആൾക്കൂട്ടമല്ലെന്ന് തെളിയിച്ച് ജനങ്ങൾ ബഹുമാനിക്കുന്ന പാർട്ടിയാവണം. പ്രസിഡന്റ് പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ചലിക്കുമെന്ന് ബോദ്ധ്യപ്പെടുത്തണം. പ്രവർത്തകരുടെ പിന്തുണയാണ് ശക്തി.

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശൻ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നാളെ ചേരാനിരിക്കുന്ന നിർണായകമായ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കണമെന്ന് ഇരുവരോടും വി.ഡി.സതീശൻ അഭ്യർത്ഥിച്ചിരുന്നു. ഇരു നോതാക്കളും ഇതിൽ പ്രതികരണം അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സതീശൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.