
തൃശ്ശൂർ: മുഖ്യന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച സമയത്ത് ആചാരലംഘനവും നിയമലംഘനവും നടന്നതായി പരാതി. മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വി.ഡി. സതീശനും മറ്റ് കോൺഗ്രസ് നേതാക്കളും ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ എത്തിയത്.
വി.ഡി. സതീശൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ കോൺഗ്രസ് കൊടികളുമായി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു എന്നതാണ് പ്രധാന ആരോപണം. ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ടായിരിക്കെ, ചില നേതാക്കൾ അവിടെ റീൽസ് ചിത്രീകരിച്ചതായും പരാതിയുണ്ട്.
ബി.ജെ.പി നേതാവും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ആചാരലംഘനമുണ്ടായും പരാതിയുണ്ട്. ചുറ്റമ്പലത്തിനുള്ളിലേക്ക് പ്രവർത്തകർ ഷർട്ട് ധരിച്ച് പ്രവേശിച്ചതായാണ് പരാതി
ഈ സംഭവത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥന്‍ അറിയിച്ചു. മുദ്രാവാക്യം വിളിച്ചതും കൊടിതോരണങ്ങള്‍ ഉപയോഗിച്ചതും മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് നാളെ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നേതാക്കള്‍ നിയമപരമായ രീതിയിലാണ് ദര്‍ശനം നടത്തിയതെന്നും അവര്‍ കോടതി ഉത്തരവുകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് തന്റെ പ്രാഥമിക വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







