ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ? ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം : വി.മുരളീധരന്‍

ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ? ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം : വി.മുരളീധരന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം.

ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയണം. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശയ്ക്ക് പിന്നിലുള്ള നേതാവ് എന്നും വി മുരളീധരൻ ചോദിച്ചു. ഈ വിഷയത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് വസ്തുതകൾ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു വിദ്യാർഥിക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കാനും റായ്പ്പൂരിൽ നിന്നു വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടാനും ഒരാൾ മാത്രം വിചാരിച്ചാൽ സാധിക്കില്ല. കോളജ് അധികൃതർ, സിപിഎം നേതാക്കളെ യജമാനൻമാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം.

എസ്എഫ്ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കൾ നിർത്തണം. സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുക്കും. എന്നാൽ, വ്യാജരേഖ ചമച്ചവരെയോ ആൾമാറാട്ടം നടത്തുന്നവരോ ഇതുവരെ കണ്ടുപിടിക്കാൻ പൊലീസിന് ആയിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.