
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത ബിജെപി എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു. ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്രമേഖലയിൽനിന്നടക്കമുള്ള പ്രമുഖർക്കും ക്ഷണമുണ്ട്.
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്
നിയുക്ത മുഖ്യമന്ത്രി V D Satheesan എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയുണ്ടായി.
അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു.
ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.







