ഉന്നാവ് വാഹനാപകടം ; സിബിഐ ഏഴു ദിവസത്തിനകം  അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം : സുപ്രിംകോടതി

ഉന്നാവ് വാഹനാപകടം ; സിബിഐ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം : സുപ്രിംകോടതി

സ്വന്തം ലേഖിക

ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല.

എത്ര ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഒരു മാസം സമയമെടുക്കുമെന്ന് തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. എന്നാൽ അത് നടക്കില്ലെന്നും ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു. ഉന്നാവ് പെൺകുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും വിധി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നാവ് കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഈ കേസിൽ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നുംഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

പെൺകുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറലിനോട് വിവരം ആരാഞ്ഞു. പെൺകുട്ടി നിലവിൽ വെന്റിലേറ്ററിലാണെന്നായിരുന്നു തുഷാർ മെഹ്തയുടെ മറുപടി. പെൺകുട്ടിയ്ക്ക് യാത്രചെയ്യാൻ കഴിയുന്ന അവസ്ഥയാണെങ്കിൽ എയർ ലിഫ്റ്റിലൂടെ ഡൽഹി എയിംസിലേക്കെത്തിക്കാൻ കോടതി ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതിനിടെ, പെൺകുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ലഭിക്കാൻ വൈകിയതിൽ സുപ്രീം കോടതി സെക്രട്ടറി ജനറലും കോടതിയിൽ വിശദീകരണം നൽകി. ഉന്നാവ് പെൺകുട്ടിയുടെ പേര് അറിയാതിരുന്നതാണ് കത്ത് ലഭിക്കാൻ വൈകിയതിന് കാരണമെന്നും ഈ മാസം മാത്രം 6800 കത്തുകൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.