
തിരുവനന്തപുരം: ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ 19 കൗൺസിലർമാർ വീണ്ടും സത്യവാചകം ചൊല്ലി.
ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയായോ മാത്രമേ സത്യപ്രതിജ്ഞ നടത്താവൂ എന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാല് ആഴ്ചയ്ക്കകം നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ അംഗത്വ അധികാരങ്ങൾ വിനിയോഗിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പെടെയുള്ള കൗൺസിലർമാരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, ഹൈക്കോടതി ഉത്തരവിലെ നിബന്ധനകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞ നടത്തിയതെന്ന് ആരോപിച്ച് എൽഡിഎഫ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. പ്രതിപക്ഷ അംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. സിപിഎം കൗൺസിലർ എസ്.പി. ദീപക് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






