തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ് ഐ ജിമ്മി ജോസിന് സസ്പെന്‍ഷന്‍;  ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ് ഐ ജിമ്മി ജോസിന് സസ്പെന്‍ഷന്‍; ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വന്തം ലേഖിക

കൊച്ചി: തൃപ്പൂണിത്തുറയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ജിമ്മിയെയാണ് സസ്പെന്‍ഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.

സ്റ്റേഷനില്‍ കുഴഞ്ഞു വീണ മനോഹരനെ ഉടന്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടും അലക്ഷ്യവും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനില്‍ കൊണ്ടുപോയത്.

ജാമ്യക്കാരെയും വിളിപ്പിച്ചുവെന്നാണ് വിവരം. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

എന്നാല്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാരുയര്‍ത്തുന്നത്. വാഹനം പിന്തുടര്‍ന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനില്‍ എത്തിക്കുന്നത്. ഇവിടെ വെച്ച്‌ മനോഹരന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.