കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു: പ്ലസ്ടു വിദ്യാർത്ഥിനി രക്ഷപെട്ടത് അത്ഭുതകരമായി

കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു: പ്ലസ്ടു വിദ്യാർത്ഥിനി രക്ഷപെട്ടത് അത്ഭുതകരമായി

സ്വന്തം ലേഖകൻ
കോട്ടയം: വീടിനു മുകളിലേയ്ക്ക് മരം മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഇറങ്ങിയോടിയ കേസിയക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവുമായിരുന്നു. പാത്താമുട്ടം മാളികക്കടവ് മാച്ചാട്ടികുളം പള്ളിയടിയിൽ പി.ജെ ഐസക്കിന്റെ മകൾ പ്ലസ്ടു വിദ്യാർത്ഥിയായ കെസിയയാണ് വീടിനു മുകളിലേയ്ക്ക് മരം മറിഞ്ഞു വീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പുറത്തിറങ്ങി രക്ഷപെട്ടത്.
മരം മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് മുൻ വാതിലിലൂടെ ഇവർ പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് ഇവരുടെ വീടിന്റെ പിന്നിൽ നിന്ന വേങ്ങ മരം കടപുഴകി വീണത്. അപകടത്തിൽ വീട് ഭാഗീകമായി തകർന്നിട്ടുണ്ട്.
പാത്താമുട്ടത്തും കുഴിമറ്റം പ്രദേശങ്ങളിലും പല സ്ഥലത്തും കാറ്റിലും മഴയിലും വ്യാപകമായി നാശനഷ്ടമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ജില്ലയിലെ പല സ്ഥലത്തും ആരംഭിച്ച കനത്ത മഴയാണ് അപകടത്തിനിടയാക്കിയത്. വെള്ളിയാഴ്ച രാവിലെ തന്നെ വാഗമണ്ണിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ കുമരകം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിന് അടിയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കൂടി ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.