ടി. എം ജേക്കബിന്റെ സ്മരണ പുതുക്കി കേരള കോൺഗ്രസ്സിന്റെ സമ്മേളനം ; സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ നടന്ന പരിപാടികളിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു

ടി. എം ജേക്കബിന്റെ സ്മരണ പുതുക്കി കേരള കോൺഗ്രസ്സിന്റെ സമ്മേളനം ; സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ നടന്ന പരിപാടികളിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു

 

സ്വന്തം ലേഖിക

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയ്ക്ക് ഗാന്ധിയൻ ടച്ച് കൊണ്ടുവന്നത് മുൻ വിദ്യാഭ്യാസ മന്ത്രി ടി. എം ജേക്കബ് ആയിരുന്നു, എന്നാലിന്ന് ഗാന്ധിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും വെള്ളിയും വെള്ളിക്കോലും തമ്മിലുള്ള ബന്ധം പോലും ഇല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. കേരള കോൺഗ്രസ് സംസ്ഥാനകമ്മറ്റി സംഘടിപ്പിച്ച ടി. എം ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. എം ജേക്കബ് പ്രീ. ഡിഗ്രി ബോർഡ് സ്ഥാപിച്ചപ്പോൾ കരിങ്കൊടി കാണിച്ചവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളവർ. എന്നാൽ ടി.ജേക്കബ് വെട്ടിയ പാതയിൽ നിന്ന് ഒരടിപോലും മാറാതെയാണ് ഇന്ന് ഇടതുപക്ഷ മുന്നണി പ്രവർത്തിക്കുന്നത്. വഴിയെ പോകുന്നവർ വെറുതെ ഒരു കടലാസുമായി കയറി ചെന്നാൽ മാർക്ക് നൽകുന്ന സ്ഥിതിയാണ് ഇന്ന് എം. ജി യൂണിവേഴ്‌സിറ്റിയിൽ ഉള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു.
വിദ്യാഭ്യാസ കാലഘട്ടത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടുവരാൻ ടി.എം ജേക്കബിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് സർവ്വകലാശാലകളുടെ സുതാര്യതയെ പോലും ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് അനൂപ് ജേക്കബ് എം. എൽ. എ. അനുസ്മരണ സമ്മേളത്തിന്റെ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നര വർഷകാലയളവിൽ സർക്കാർ യാതൊന്നും ചെയ്തിട്ടില്ലെന്നും അനൂപ് ജേക്കബ് ആരോപിച്ചു. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ജോസഫ്, ഡെയ്‌സി ജേക്കബ്, സി മോഹനൻ പിള്ള, ജോണി സെബാസ്റ്റ്യൻ, എഴുകോൺ സത്യൻ, വി. എസ് മനോജ് കുമാർ, കെ. ആർ ഗിരിജൻ, ബാബു വലിയ വീടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . സംസ്ഥാന സെക്രട്ടറി മോഹനൻ പിള്ള സ്വാഗതവും പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. പി. എസ് ജെയിംസ് കൃതജ്ഞതയും പറഞ്ഞു.