ഭർത്താവ് ടിക്ക് ടോക്കിൽ മുഴുകി: കുടുംബത്ത് ശ്രദ്ധയില്ല, ഭാര്യയെ നോക്കുന്നില്ല: ഒടുവിൽ യുവതി കായലിൽ ചാടി

ഭർത്താവ് ടിക്ക് ടോക്കിൽ മുഴുകി: കുടുംബത്ത് ശ്രദ്ധയില്ല, ഭാര്യയെ നോക്കുന്നില്ല: ഒടുവിൽ യുവതി കായലിൽ ചാടി

സ്വന്തം ലേഖകൻ
കൊച്ചി: ടിക്ക് ടോക്ക് വീഡിയോയ്ക്കു അടിമയായ ഭർത്താവ് കുടുംബകാര്യങ്ങൾ നോക്കാതെ, രാത്രിയിൽ പോലും ടിക്ക് ടോക്ക് വീഡിയോ കണ്ട് അപ്ലോഡ് ചെയ്ത് നടന്നതോടെ ദുഖത്തിലായ ഭാര്യ ആറ്റിൽ ചാടി.
ഭർത്താവിന്റെ ‘ടിക് ടോക്’ ഭ്രമം കൂടിയതോടെ അത് ചോദ്യം ചെയ്ത ഭാര്യ അർധരാത്രിയിൽ വീടുവിട്ടിറങ്ങി കായലിൽ ചാടി ആത്മഹത്യയ്ക്കൊരുങ്ങി. എറണാകുളം തോപ്പുംപടിയിലാണ് സംഭവം. രാത്രി വൈകി റോഡിലൂടെ സ്ത്രീ നടന്നുപോകുന്നതു കണ്ട പൊലീസുകാരന്റ ജാഗ്രതയാണ് അവരുടെ ജീവൻ രക്ഷിച്ചത്.
പള്ളുരുത്തി കടയഭാഗത്തെ, 37 വയസ്സുള്ള സ്ത്രീയെയാണു രക്ഷപ്പെടുത്തിയത്. ചുരിദാർ ധരിച്ച ഒരു സ്ത്രീ പള്ളുരുത്തി പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിലൂടെ തോപ്പുംപടി ഭാഗത്തേക്കു വേഗത്തിൽ നടന്നുപോകുന്നതു കണ്ട്, നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ജി. അരുൺ, സ്റ്റേഷനിലെ ജിഡി ചാർജ് ആയ സീനിയർ സിപിഒ സേവ്യറിനെ വിവരമറിയിച്ചു.
സേവ്യർ ഇക്കാര്യം കൺട്രോൾ റൂമിനു കൈമാറി.
അതേസമയം, ആശങ്ക തോന്നിയ അരുൺ, അപ്പോൾ തന്നെ ബൈക്കിൽ സ്ത്രീയുടെ പിറകെ വിട്ടു. അപ്പോഴേക്കും സ്ത്രീ സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ മാറിയുള്ള തോപ്പുംപടി ബിഒടി പാലത്തിലെത്തിയിരുന്നു.
കായലിലേക്കു ചാടാനൊരുങ്ങിയ അവരെ അരുൺ പിടിച്ചു നിർത്തുകയും അതുവഴി വന്ന ഒരു സ്‌കൂട്ടർ യാത്രക്കാരന്റെ മൊബൈലിൽ നിന്നു സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
സ്ത്രീയെ സ്റ്റേഷനിലെത്തിച്ച്, പൊലീസുകാരായ സേവ്യറും അരുണും ജെൽജോയും ചേർന്ന് ആശ്വസിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്തു. ഭർത്താവിന്റെ ടിക് ടോക് ഭ്രമവും വെള്ളിയാഴ്ച രാത്രിയുണ്ടായ തർക്കവുമാണു ആത്മഹത്യയ്ക്കൊരുങ്ങാൻ പ്രേരിപ്പിച്ചതെന്നു പൊലീസുകാരോടു സ്ത്രീ വെളിപ്പെടുത്തി.