സ്വന്തം ലേഖിക
കോരുത്തോട്: പ്രളയത്തില്‍ തകര്‍ന്ന തോപ്പില്‍ക്കടവ് പാലത്തിന്‍റെ നിര്‍മാണം വൈകുന്നു.
തൂക്കുപാലം നിര്‍മിച്ച് നാട്ടുകാര്‍. 2018ലെ മഹാപ്രളയത്തിലാണ് കോരുത്തോടിന് സമീപത്തെ അഴുതയാറിന് കുറുകെ ഉണ്ടായിരുന്ന തോപ്പില്‍ക്കടവ് പാലം ഒലിച്ചു പോയത്. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തില്‍പ്പെട്ട മൂഴിക്കല്‍, തടിത്തോട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു തോപ്പില്‍ക്കടവ് പാലം.
ഇടുക്കി ജില്ലയുടെ ഭാഗമെങ്കിലും ഇവിടുത്തെ ആളുകള്‍ കുട്ടികളുടെ വിദ്യാഭ്യാസമടക്കം എല്ലാ ആവശ്യങ്ങള്‍ക്കും കോട്ടയം ജില്ലയുടെ ഭാഗമായ കോരുത്തോടിനെയും മുണ്ടക്കയത്തെയുമാണ് ആശ്രയിച്ചിരുന്നത്.
പാലം തകര്‍ന്നതോടെ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് കുഴിമാവ് വഴി വേണമായിരുന്നു ഇവര്‍ക്ക് കോട്ടയം ജില്ലയുടെ ഭാഗമായ കോരുത്തോട്ടില്‍ എത്തുവാൻ.
വേനല്‍ക്കാലത്ത് വെള്ളം കുറവുള്ള സമയത്ത് അഴുതയാറിനു കുറുകെ ചങ്ങാടം തീര്‍ത്ത് മറുകരയെത്തിയിരുന്നു. എന്നാല്‍ മഴക്കാലത്ത് ഇതും പ്രായോഗികമല്ലാതായി തീര്‍ന്നു.
രണ്ട് മണ്ഡലത്തിലെയും ജനപ്രതിനിധികള്‍ പാലം ഉടൻ നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കി. ഏഴ് കോടി രൂപ ഇതിനായി അനുവദിച്ചെന്ന പ്രഖ്യാപനവും നടത്തി. എന്നാല്‍, തുടര്‍നടപടികള്‍ ഒന്നും ആകാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തൂക്കുപാലം നിര്‍മിക്കാൻ ആരംഭിച്ചത്.
കാര്‍ഷികവൃത്തി മാത്രം ഉപജീവന മാര്‍ഗമായ നാട്ടുകാര്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും തൂക്കുപാലം നിര്‍മിക്കുന്നതിനുള്ള തുക കണ്ടെത്തി. ഇപ്പോള്‍ നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. വാഹനയാത്ര അസാധ്യമെങ്കിലും നടന്നെങ്കിലും മറുകരയെത്താമല്ലോ എന്ന ആശ്വാസമാണ് പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നത്.