
സ്വന്തം ലേഖകൻ
കണ്ണൂര്‍: കാറിലെത്തി വഴി ചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി. ഉളിക്കല്‍ കേയാപറമ്പിലെ സെബാസ്ററ്യന് ഷാജി (27) ആണ് കണ്ണൂര്‍ ഇരിട്ടി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടിയതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകഥ.
വള്ളിത്തോട്-കല്ലന്തോട് റോഡില്‍ 32-ാം മൈലില്‍ കാര്‍ നിര്‍ത്തി മറ്റൊരാളുടെ മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന ഫിലോമിനയുടെ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരുപവന്റെ സ്വര്‍ണക്കുരിശ് മാത്രമേ പ്രതിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ. ഫിലോമിന ബഹളംവെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. ഇരിട്ടി സി.ഐ. കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പയ്യാവൂര്‍, ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ കൈമാറി. ശ്രീകണ്ഠപുരം പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി. പിന്നാലെയെത്തിയ ഇരിട്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കാര്‍ഗിലില്‍ ജോലിചെയ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെ അവധിയിലെത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ 10-ന് വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയുടെ കാര്‍ മറ്റൊരാളില്‍നിന്ന് വാടകയ്ക്കെടുത്താണ് പ്രതി കറങ്ങിനടന്നിരുന്നത്. 10 ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നല്‍കിയില്ലെന്ന് മാത്രമല്ല ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ചുനല്‍കിയില്ലെന്നും പോലീസ് പറഞ്ഞു.
സി.ഐ.ക്ക് പുറമേ എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ്, സി.പി.ഒ. ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.